Monday, February 8, 2010

ഒരോന്ത്


അനക്കമറ്റ്‌
ഒച്ചയറ്റ്
പച്ചയറ്റ്
ഒരോന്ത് വെയില് വിഴുങ്ങി
മുളങ്കൊമ്പിലനങ്ങാതെ.
സ്വപ്നം കാണുകയാണത് പിതാമഹിയെ
അതിന്റെ ചെന്നിയില്‍ ത്രസിക്കു -
ന്നുണ്ടാ പാദപതനങ്ങള്‍
ഓര്‍മ്മയിലുറുന്നുണ്ടാ മുലക്കണ്ണുകള്‍
പന്നല്‍മരഗേഹമതിന്റെ നിനവില്‍
അയവിറക്കുന്നുണ്ടത് ആയിരത്താണ്ടുകളെ.
ആദിയില്‍ വായും വയറുമൊന്നായി
നീറ്റില്‍ പിറന്നതും
ഉരഗമായും പക്ഷിയായും
ഇഴഞ്ഞതും പിന്നെ പറന്നതും
ശേഷം ഇരുകാലില്‍ നടന്നതും
കൊന്നും തിന്നും വളര്‍ന്നതും
കണ്ണു ചിമ്മി ചിമ്മി ഓര്‍ത്തെടുക്കുന്നുണ്ടത്.
ആണ്ടുകള്‍ താളുകളായി മറിയുമ്പോള്‍
പച്ച നീലയായും
നീല പീതമായും
പീതം ചുവപ്പായും
ചുവപ്പ് മഞ്ഞയായും മാറുന്ന
വര്‍ണാങ്കിത ശീലകളാല്‍
പുളകിതയാകുന്നുണ്ടത് ചെറുചിരിയോടെ.