Thursday, September 23, 2010

വിട (മേയ്16 ,, 2010 )


ശ്വാസ വേഗങ്ങളിൽ ത്രസിക്കുന്ന
ഓക്സിജൻ ട്യൂ ബ്
നെഞ്ചിൽ ലാവയായി ഉരുകുന്ന
വാക്കുകൾ
മാറിലെ ചൂടിൽ ബാഷ്പമായി
വിതുമ്പലുകൾ
മെല്ലെയാകുന്ന കിളിക്കൂട്ടിലെ
ചിറകടി ശബ്ദം
പാദങ്ങളിൽ ഇഴഞ്ഞു നടക്കുന്ന
തണുപ്പ്
ഇറുക്കിയടച്ച കൺകോണിൽ തുളുമ്പുന്ന
കണ്ണീർക്കണം
നോമ്പരപ്പെട്ടിറക്കുന്ന തീർത്ഥമി- റ്റിക്കുന്ന വിറയ്ക്കുന്ന വിരലുകൾ
ചീറിയടിക്കുന്ന കാലവാതം പോലെ
നെടുവീർപ്പുകൾ.

വറ്റി തീരുന്ന കുളം പോലെ
കടൽ വലിച്ചു കുടിച്ച നദി പോലെ
എണ്ണ കുടിച്ചു കെട്ടു പോയ നിലാത്തിരി പോലെ
അയഞ്ഞു പോകുന്ന കൈത്തലം

Wednesday, September 22, 2010

പഞ്ചായത്ത് പ്രസിഡണ്ട് ദോശ ചുടുമ്പോൾ

അരിയും ഉഴുന്നും
ഒന്നിന് മൂന്ന്
മറക്കണ്ട ഒരു നുള്ള് ഉലുവ
ഓർക്കണ്ട പഞ്ചായത്തുറോഡിനുള്ള
സിമിന്റു കൂട്ടിനനുപാതം.

കഴുകി കുതിർക്കണം
രണ്ടു നാഴികയെങ്കിലും
അരച്ചെടുക്കണം പാകത്തിന്.
പാകം വനിതാഘടകപദ്ധതിക്കു
സമാനമെന്നു ചിന്തിച്ചു പോകരുത്

അതികാലെ ഉപ്പ് ചേർത്തിളക്കി
വെയ്ക്കണം ദോശമാവ് അടച്ച്‌
കുടുംബശ്രിയും പഞ്ചായത്തും തമ്മിൽ
എന്തെന്ന വിചാരം വേണ്ട അശേഷം

ചൂടാകണം കല്ല്‌ നല്ലതു പോലെ
കോരിയൊഴിക്കണം മാവ് ചേലായി
പുത്തനച്ചി പുരപ്പുറം തുക്കുമെന്ന വൈസ് -
പ്രസിഡണ്ടിൻ മൊഴി ഡിലീറ്റു ചെയ്യണം മനസ്സിൽ.

തീ കുറച്ച്, വെന്തു വരുമ്പോൾ
ശ്രദ്ധയോടെ മറിച്ചിടണം
വേണ്ട എന്റെ മേൽ ഭരണമെന്ന
സെക്രട്ടറിയുടെ കണ്ണുരുട്ടൽ കാണണ്ട തീരെ.

കടുക് വറക്കുമ്പോൾ ഉള്ളി
നന്നായി മൂക്കണം സാമ്പാറിന്
കേൾക്കണ്ട പഞ്ചായത്തിൽ മാലിന്യക്കൂനെയെന്ന
വരാന്തയിലെ പത്രവാർത്ത ഒട്ടുമേ.

ദോശയിലപ്പിടി കല്ലെന്നും
സാമ്പാറിലപ്പിടി ഉപ്പെന്നും
ചാട്ടവാറുകൾ ചങ്കിൽ പതിയുമ്പോൾ
ഓർത്തു പോകരുത് ദിവാകരനെ
മുടിക്കുത്തിൽ പിടിച്ചതിനു സരോജിനി
കോടതി കയറ്റിയ ദിവാകരനെ.

Wednesday, September 8, 2010

നിറക്കൂട്ടിലിറ്റിയ ചുടുരക്തം*

ഇളംമഞ്ഞു പുതപ്പൊട്ടൊന്നു നീക്കി
തല നീട്ടി സൂര്യൻ തൂമുറ്റത്ത്
നനഞ്ഞു കൂമ്പിയ ചെമ്പരത്തിപ്പൂവിൽ
തേനുണ്ണാനെത്തി സൂചിമുഖിയും.

ചലിച്ചൂ ഭംഗിയില്‍ ബ്രഷും വിരലും
ദ്യുതിയിൽ ദ്രുത താളമായി.

ഒരു ഞൊടിയിട, മറഞ്ഞൂ സൂര്യൻ
മേഘനിഴലിൽ വിഷാദനായി
ശരം പോലെ പറന്നു പോയി
തിടുക്കത്തിൽ സൂചിമുഖിയും.
പതിച്ചൂ ക്യാന്‍വാസിൽ
രക്തമിറ്റുമൊരു കൈത്തലം
ഒരു ദാലിച്ചിത്രത്തിലെന്ന പോലെ.

പേടിയാൽ കണ്ണിറുക്കിയടച്ചു പോയെങ്കിലും
അകക്കണ്ണാലവൾ കണ്ടു
വാത്സല്യമോതും ഗുരുനാഥന്റെ കൈത്തലം.
തൂകിപ്പോയ നിറക്കൂട്ടന്നപൂർവ്വ
ചാരുത പടർന്നിട്ടുണ്ട് വിരലുകളിൽ
നിറചാർത്തുകൾ കടഞ്ഞ തഴമ്പ്
ഒരു നിസ്കാരമുദ്ര പോൽ
തെളിയുന്നുണ്ട് ചൂണ്ടുവിരലിൽ.

കേൾക്കാം വേട്ടനായ്ക്കളുടെ കുതിപ്പുകൾ
ശ്വാസവേഗങ്ങൾ, ആക്രോശങ്ങൾ
കേൾക്കാം ഒച്ചയടച്ചുപോയ മണിസ്വനം
മാറ്റൊലി കൊളളും നിലവിളി.

മോഹനിദ്രയിലുറങ്ങും സൂര്യനു നേരെ
ചൂണ്ടും ചൂണ്ടുവിരലതെനിക്കു വേണം
ജീവന്റെ തായ്‌വേരു നനയ്ക്കും ചോര
ചീന്തുമീ കൈത്തലവുമെനിക്കു വേണം

വരഞ്ഞൂ പെണ്മണി ക്യാൻവാസിൽ
ഭൂമി തൻ നെറുകയെ തൊട്ടനുഗ്രഹിക്കും
രക്തമിറ്റുമൊരു കൈത്തലം
ഉച്ചസൂര്യനെ നോക്കി പറക്കും
സൂചിമുഖിയെയും.
o


*മതഭ്രാന്തന്മാരുടെ ആക്രമണത്തിൽ കൈപ്പത്തി നഷ്ടപ്പെട്ട പോയ തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫ. ടി ജെ ജോസഫിന്.