Wednesday, September 8, 2010

നിറക്കൂട്ടിലിറ്റിയ ചുടുരക്തം*

ഇളംമഞ്ഞു പുതപ്പൊട്ടൊന്നു നീക്കി
തല നീട്ടി സൂര്യൻ തൂമുറ്റത്ത്
നനഞ്ഞു കൂമ്പിയ ചെമ്പരത്തിപ്പൂവിൽ
തേനുണ്ണാനെത്തി സൂചിമുഖിയും.

ചലിച്ചൂ ഭംഗിയില്‍ ബ്രഷും വിരലും
ദ്യുതിയിൽ ദ്രുത താളമായി.

ഒരു ഞൊടിയിട, മറഞ്ഞൂ സൂര്യൻ
മേഘനിഴലിൽ വിഷാദനായി
ശരം പോലെ പറന്നു പോയി
തിടുക്കത്തിൽ സൂചിമുഖിയും.
പതിച്ചൂ ക്യാന്‍വാസിൽ
രക്തമിറ്റുമൊരു കൈത്തലം
ഒരു ദാലിച്ചിത്രത്തിലെന്ന പോലെ.

പേടിയാൽ കണ്ണിറുക്കിയടച്ചു പോയെങ്കിലും
അകക്കണ്ണാലവൾ കണ്ടു
വാത്സല്യമോതും ഗുരുനാഥന്റെ കൈത്തലം.
തൂകിപ്പോയ നിറക്കൂട്ടന്നപൂർവ്വ
ചാരുത പടർന്നിട്ടുണ്ട് വിരലുകളിൽ
നിറചാർത്തുകൾ കടഞ്ഞ തഴമ്പ്
ഒരു നിസ്കാരമുദ്ര പോൽ
തെളിയുന്നുണ്ട് ചൂണ്ടുവിരലിൽ.

കേൾക്കാം വേട്ടനായ്ക്കളുടെ കുതിപ്പുകൾ
ശ്വാസവേഗങ്ങൾ, ആക്രോശങ്ങൾ
കേൾക്കാം ഒച്ചയടച്ചുപോയ മണിസ്വനം
മാറ്റൊലി കൊളളും നിലവിളി.

മോഹനിദ്രയിലുറങ്ങും സൂര്യനു നേരെ
ചൂണ്ടും ചൂണ്ടുവിരലതെനിക്കു വേണം
ജീവന്റെ തായ്‌വേരു നനയ്ക്കും ചോര
ചീന്തുമീ കൈത്തലവുമെനിക്കു വേണം

വരഞ്ഞൂ പെണ്മണി ക്യാൻവാസിൽ
ഭൂമി തൻ നെറുകയെ തൊട്ടനുഗ്രഹിക്കും
രക്തമിറ്റുമൊരു കൈത്തലം
ഉച്ചസൂര്യനെ നോക്കി പറക്കും
സൂചിമുഖിയെയും.
o


*മതഭ്രാന്തന്മാരുടെ ആക്രമണത്തിൽ കൈപ്പത്തി നഷ്ടപ്പെട്ട പോയ തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫ. ടി ജെ ജോസഫിന്.

No comments:

Post a Comment