Monday, May 7, 2012

‘എന്റെ പേര്’ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നു. എൻ ബി എസ് ആണ് പ്രസാധകർ.

Monday, February 20, 2012

ചെമ്പനീർ പൂവായി അവൻ

അവനൊരു കുമാരൻ

ഇടതു കണ്ണിലുണ്ടൊരു സൂര്യൻ

വലതു കണ്ണിലുണ്ടൊരു സൂര്യൻ

ചുഴലിക്കാറ്റായവനെപ്പൊഴും

ചുറ്റിത്തിരിഞ്ഞവൾക്കു ചുറ്റും.


അവളൊരു കുമാരി

ഇടതു കണ്ണിലുണ്ടൊരു കടൽ

വലതു കണ്ണിലുണ്ടൊരു കടൽ

കൊടിങ്കാറ്റായവളെപ്പൊഴും

ഉറഞ്ഞുനിന്നവനു ചുറ്റും.


അവൾ തൊട്ടു

അവൻ മരമായിത്തളിർത്തു

അവൻ തൊട്ടു

അവൾ പൂമരമായി വിടർന്നു.


തളിർക്കുമെന്നവന്റെ വാക്ക്

പൂക്കുമെന്നവളുടെ വാക്ക്

വാക്കു തെറ്റിച്ചവൻ വിടർന്നു

ചെമ്പനീർ പൂക്കളാലവൻ വിടർന്നു.


ചാഞ്ഞിറങ്ങിയ ആകാശം

ചെമ്പനീർ പൂക്കളെ പെയ്ത-

കന്നു പോയി നിസംഗമായി

ഗന്ധകഗന്ധം ബാക്കിയായി.**


ചെമ്പനീർ കനലിനു മേല-

നന്തമായി പെയ്തു നിന്നവൾ

തണുത്ത തളിരിലകളായും

കണ്ണീർ ചാറും മഴയായും.


**ആ വാലന്റൈൻസ് ഡേയുടെ ഓർമ്മയ്ക്ക്.....ഇറാക്കിലെ ഒരു പാർക്കിൽ യുവത്വത്തിന്റെ ഉല്ലാസത്തിലേക്ക് വന്നു വീണ ബോംബുണ്ടാക്കിയ ദുരന്തം.







Sunday, January 8, 2012

എന്നോടങ്ങനെ പറയരുത്


സ്വേച്ഛാധിപതികളുടെ

കോട്ടകൊത്തളങ്ങൾക്കു

സ്വാതന്ത്ര്യം,ജനാധിപത്യമെന്നു

തലക്കുറി തൂക്കുന്നവരോട്...... *.

നക്ഷത്രങ്ങളുടെ നെഞ്ചിൽ

ഹൃദയരക്തം കൊണ്ട്

സിന്ദൂരം തൊടുന്നവരോടവന്റെ

പേരെഴുതിയൊട്ടിക്കാനാ

ചോരപശിമ ചോദിക്കരുത്. *

കൊടുങ്കാറ്റു കൊണ്ട് മുഖം തുടയ്ക്കുന്ന

കപ്പലിന്റെ കൊടിമരമാകാനായുന്ന കാലുകളോട് പറയരുതവന്റെ

കാ‍വൽ‌പ്പുരയുടെ കാവലാളാകണമെന്ന്. *

തൊടുത്തു വിട്ട ശരം കണക്കെ

പാഞ്ഞു പോകുന്ന കാട്ടുപക്ഷികളൊട് പറയരുതവനായി

ഉറക്കു പാട്ടു പാടണമെന്ന്. *

ദുർബ്ബലമെന്ന വിശേഷണത്താലോ

മയക്കുമാധുര്യത്തിന്റെ കൊതിപ്പിക്കലിലോ വാതിലുകളടക്കുമെന്നും

തിരശ്ശീലകൾ വലിച്ചിടുമെന്നും

പുറത്തെ ആരവങ്ങളെ മുറിച്ചു കളയുമെന്നും നിങ്ങൾ കരുതരുത്. *.

ചുവന്ന കമ്പളങ്ങൾ നിങ്ങൾ വിരിച്ചു

പൂക്കൾ കൊണ്ടു വീടുകൾ പണിതു

ശ്വാസം മുട്ടി ഞങ്ങൾ മരിച്ചില്ല.

വിശന്നു ഞങ്ങൾ വീണില്ല

എഴുന്നേറ്റു ഞങ്ങൾ പോയില്ല. . *.

വീഥിയിലും നിശീഥിനിയിലും

ജീവൻ തുടിക്കുന്നു.

പാടങ്ങളിൽ നനവു നിറയുന്നു.

ചേറിൽ പുളക്കുന്നു കാരിയും മുശിയും. *.

നെല്ലിൻ പൂമണം വിരിച്ചിട്ട

പനമ്പിൻ പായയിലിരുന്നു ഞങ്ങൾ പാടും

അവന്റെ മരണത്തെപ്പറ്റി

എവിടെവെച്ചെങ്കിലും സംഭവിക്കാവുന്ന

അവന്റെ മരണത്തെപ്പറ്റി

ശബ്ദിക്കുന്ന കാടുകളെപ്പറ്റി

ഉയർത്തെഴുന്നേൽക്കുന്ന ഋതുക്കളെപ്പറ്റി

വരാൻ പോകുന്ന ജൈത്രയാത്രയെപ്പറ്റി.

Tuesday, November 29, 2011

മൂകസാക്ഷി


കനം തൂങ്ങിയ കാറ്റ്

മൂകമൊരു മരത്തിൽ

തൂങ്ങി മരിച്ചു.

കൊട്ടിയടച്ച കൊത്തളങ്ങളും

തുരുമ്പെടുത്ത പീരങ്കികളും

എഴുന്നുനിന്നു മജ്ജയും മാംസവുമായി.

ശബ്ദമഴിച്ചുവെച്ചു നടന്നു മറഞ്ഞു

ബൂട്ടിട്ട കനത്ത പാദപതനങ്ങൾ

കണ്ണീരും ചുംബനവുമില്ലാതെ

ആശ്ളേഷങ്ങളില്ലാതെ

ചവിട്ടിയരച്ച പൂക്കൾക്കു മീതെ

നക്ഷത്രങ്ങൾ കെട്ടു പോയ കണ്ണുമായി

അഴിഞ്ഞുവീണ ഒരു കൊടിക്കൂറയായവൻ.


കൊട്ടിയടച്ച കൊത്തളങ്ങളും

തുരുമ്പെടുത്ത പീരങ്കികളും

എഴുന്നുനിന്നു മജ്ജയും മാംസവുമായി


നിണമുണങ്ങിയ വായിക്കരിയിടാനെത്തി

നിരനിരയായി ശവംതീനിയുറുമ്പുകൾ.

മുഷ്ടിയിൽ ചുരുട്ടിയ വാക്കുകൾ

നനഞ്ഞൊഴുകി തട്ടിത്തൂകിയ ജലച്ചായമായി.

*അമ്മിഞ്ഞപ്പാലു മണക്കും

തെലുങ്കു മൊഴികൾ നിണമണിഞ്ഞ്

കീശയിൽ.കറുത്തു കനത്തു .

തിരയൊഴിഞ്ഞ തോക്കൊന്ന്

കിടക്കുന്നുണ്ടൊരരികിൽ

മൂകമൊരു സാക്ഷിയായി

അടുത്തൊരൂഴവും കാത്ത്.

*1982 പെഡാഹള്ളി ഗ്രാമത്തിലെ(ആന്ധ്ര) വീട് പോലീസുകാർ തകർത്തതിനു ശേഷം കിഷൻജി (ബംഗാൾ ഭരണകൂടം കൊലപ്പെടുത്തിയ സി.പി.എം.എൽ മാവോയിസ്റ്റ് നേതാവ്) അമ്മയെ കാണാൻ പോയിട്ടില്ല. എങ്കിലും ഒരു തെലുങ്കു പത്രത്തിൽ അമ്മയ്ക്കു വേണ്ടി നിരന്തരം എഴുതിയിരുന്നു.

Sunday, October 16, 2011

എനിക്ക് ഓർമ്മയില്ല



എനിക്കവളെ അറിയാം
അച്ചൻ കോവിലാറ്റിൽ
നീലത്താമരയായി പുനർജനിച്ചവളെ
ഒരാൾക്കും പിടിതരില്ലവൾ
മുട്ടറ്റം വെള്ളത്തിൽ നിന്നവളെ
തൊടാമെന്ന് നിനച്ചാൽ
നീന്തി പോകുമവളാഴത്തിലേക്ക്
കറുത്തിരുണ്ട കയത്തിൻ തണുപ്പിലേക്ക്
മീങ്കുഞ്ഞുങ്ങളുടെ കണ്ണീരിലുമ്മ വെയ്കാൻ
കൊന്നതാണവളെ
അഛൻ? ആങ്ങള? കൂട്ടുകാരൻ?
അറിയില്ല.
പോസ്റ്റുമാർട്ടംനടക്കാനിരിക്കുന്നേയുള്ളു.
എന്നാണവളെ കൊന്നത്?
ഒരു നൂറു കൊല്ലം മുന്നെ!
ഇന്നലെ!!
എനിക്ക് ഓർമ്മയില്ല.
തീരെ ഓർമ്മയില്ല

ജൊവാനാ,നീയും!




നീലത്തൂവലിൽ പടർന്നൊഴുകുന്ന
ചോര നനവുമായി കിളിയിന്നും
ജൊവാനയുടെ ജനാലയ്ക്കെലെത്തി
അത് ചോദിച്ചു
ആർക്കു വേണ്ടിയാണ് ഞാൻ ജീവിച്ചത്?
ആർക്കു വേണ്ടിയാണ് ഞാൻ മരിച്ചത്?
എന്റെ തൊണ്ടയിൽ നിന്നാ ഗാനം
പിഴുതെടുത്തു കളഞ്ഞതാരാണ്?
എന്റെ പാദങ്ങളിൽ നിന്നാ നടനം
മുറിച്ചു മാറ്റിയതാരാണ്?
സിസ്റ്റർ ജൊവാന എന്നുമെന്ന പോലെ
കത്തിയെടുത്തതിനെ കുത്തി മലർത്തി.

മറിയം




പതിവു പോലൊരു ഞായറാഴ്ച
പകൽ പതിനൊന്നു മണി
ദൈവകൃപയാൽ എല്ലാം
സമംഗളം പര്യവസാനിക്കുമായിരുന്നു.
ഇമ്പമിയന്ന ഗാനങ്ങളാൽ കൊച്ചച്ചൻ
തിരുക്കുർബ്ബാന അർപ്പിച്ചു ക്ഴിഞ്ഞു.
മാർപ്പാപ്പയുടെ മാപ്പപേക്ഷയും
വായിച്ചു തീർത്തു.
തിരുശരീരം പകുത്തെടുത്ത്
അച്ചൻ വാഴ്ത്തിപ്പാടി
ഇതെന്റെ ശരീരമാകുന്നു
നിങ്ങൾ ഭക്ഷിപ്പിൻ
ഇതെന്റെ രക്തമാകുന്നു
നിങ്ങൾ പാനം ചെയ്വിൻ
എന്തെന്നാൽ നിത്യ ജീവന്
നിങ്ങൾ അവകാശികളായിടും
അൾത്താരയിൽ അണയാനൊരു
മെഴുകിതിരി മാത്രം ബാക്കി നിൽക്കെ
പെട്ടെന്ന് ഭയങ്കരമായതെന്തോ
സംഭവിച്ചു.
ഒരാന്തൽ,ഒരാളൽ
മരക്കുരിശ് കനലു പോലെ തിളങ്ങി
മുൾമുടിയേറിയവന്റെ കണ്ണീർ
ചോരയായി പൊഴിഞ്ഞു
തിളങ്ങുന്ന വെളിച്ചത്താൽ
അൾത്താര നിറഞ്ഞു
അവിടെ ഭീമാകാരിണിയായൊരു സ്ത്രീരൂപം കാണായി
അവൾ ആടുകയും പാടുകയും ചെയ്തു
പാടുമ്പോൾ ഒന്നായും
ആടുമ്പോൾ ആയിരമായും
അവൾ കുറയുകയും കൂടുകയും ചെയ്തു.
മുന്നൂറ്റിയറുപത്താറാമത്
ദിവസത്തേക്കുറിച്ചവൾ പാടി.
മഞ്ഞിൻ പാളികളൊന്നൊന്നായി
പിന്നിലടഞ്ഞു പോകും മുമ്പെന്തു
സംഭവിച്ചെന്നവൾ നീട്ടിപ്പാടി
ഒക്കെയും കേട്ടപാടെ ദേവാലയമൊന്നാകെ
അവിടെ നിന്ന് നീങ്ങിപ്പോയി
കല്ലിന്മേൽ കല്ലവശേഷിക്കാതെ
നീങ്ങിപ്പോയി.


കവിത




നൊന്തു പേറുന്നു കവിതകളെ
രാവുകൾ ഗർഭത്തിലെന്ന പോലെ
നേർത്ത ഇരുട്ടിലെ നിഴലുകളാണ്
മറയ്ക്കുന്നില്ലിരുട്ട് മായ്ക്കുന്നതേയുള്ളു
കണ്ണു തുറന്നാൽ കാണാം
കൺ തുറക്കുന്ന താരകളെ
ത്തിയമരുന്ന കൊള്ളിമീനുകളെ
നിലാനുറുങ്ങുകൾ പൊതിയും
പുൽനാമ്പുകളെ
കറുത്ത ആകാശത്തെ
മിണ്ടാതെ നിൽക്കുന്ന വൻമരങ്ങളെ
കണ്ണടച്ചാൽ പിടിച്ചെടുക്കാം
നിഴലുകളെ
കോതി മിനുക്കാം കൊമ്പുകൾ
പിരിയൻ കോണികൾ പണിതെടുക്കാം.
നിർത്താതെ കയറാമിറങ്ങാം
തേച്ചു പിടിപ്പിക്കാം നിറങ്ങൾ
ഊതിയൂതി നിറയ്ക്കാം
ഊരിയെടുത്തുണക്കാനിടാം
വലിയ നിശാശലഭത്തിൻ ചിറകിൽ
നീലച്ചായം പൂശി പറത്താം
പുലിപ്പാൽ കറന്ന്
കടുപ്പത്തിലൊരു ചായ നുണയാം.


Tuesday, August 30, 2011

കൈകേയി

എന്നുമൊരു സ്വപ്നാടനക്കാരി
പേരു പോലും മറന്നവൾ
പ്രണയം കവിതയാക്കിയോൾ
താരാകീർണ്ണരാവുപോൽ മനോഹരി
ഭരതനെക്കാളുമേറെ രാമനെ സ്നേഹിപ്പോൾ
ചക്രവാകിനിയെപ്പോൽ പതിയുടെ നിഴലായോൾ.

പായുന്നൂ കുതിരകൾ വായൂമാർഗ്ഗേണെ
താണ്ടിടുന്നൂ രഥം വിമാനവേഗത്തിൽ
ഛിന്നമായി ശത്രുക്കൾ ഒന്നൊഴിയാതെ
കബന്ധങ്ങൾ,ശിരസ്സുകൾ...നാലുപാടും
പെയ്തൂ രുധിരം മാരി കണക്കെ.

രഥാക്ഷം മുറിഞ്ഞു പോയെന്നാകിലും
ചൂണ്ടുവിരലാൽ രഥാക്ഷമായി കൈകേയി
നൊന്തുകടയുന്നുണ്ട് വിരലെന്നാകിലും
നോക്കി നിന്നവൾ വിജയസൂര്യനെ
പാതികൂമ്പിയൊരാമ്പൽ കണക്കെ.

ലഭിച്ചൂ ജയഹേതുവായോൾക്ക്
രാജസമ്മാനമായൊരു മൺകുടുക്ക;
കുടുക്കയിൽ രണ്ടു പൊൻനാണയവും.


രാവുകൾ അടിച്ചുകുളിച്ചു പകലുകളായതും
പകലുകൾ നടന്നു കിതച്ചു രാവുകളായതും
അറിഞ്ഞില്ലവൾ,കിനാവുണ്ടു വളർന്നവൾ
അറിഞ്ഞില്ലവൾ,അരങ്ങേറും മന്ത്രണങ്ങൾ
മന്ത്രിപ്പുകൾ,കാര്യവിചാരങ്ങളൊന്നുമേ.

ഒരുനാളവൾ ഞെട്ടിയുണർന്നു കണ്ടു
ഉയർന്നു പറക്കും കൊടിതോരണങ്ങൾ
നിരന്നു നിൽക്കും അക്ഷൌണിപ്പടകൾ
ചെകിടടപ്പിക്കും പടഹധ്വനികൾ,ചെണ്ട-
മേളങ്ങൾ,വാദ്യഘോഷങ്ങൾ......................
വന്നു നിറഞ്ഞൂ മഹർഷികൾ,സന്യാസികൾ
പൊങ്ങീ മന്ത്രധ്വനികൾ കടലലയായി
നൂപുരങ്ങൾ ചിരിച്ചുല്ലസിച്ചു അകത്തളങ്ങളിൽ
പട്ടുടയാടകൾ വാരിവിതറീ പൊൻവെളിച്ചം
മിനുക്കുന്നൂ കാഞ്ചനകങ്കണാദിമാലകളും.
പാറിനിന്നൂ അയോദ്ധ്യ,ഏഴുനിറങ്ങളും
വാരിയണിഞ്ഞൊരു യുവതിയെപ്പോലെ.

ഇലയനക്കമില്ല ചുറ്റും
ഇമയനക്കമില്ല ചാരത്ത്
നിറങ്ങളുടെ നൃത്തമില്ല
പട്ടുടയാടകളുടെ മിനുസ്സമില്ല
പ്രണയമോതും കുറിമാനങ്ങളില്ല
മകൻ ഭരതനില്ല,രാമനും.
ഇരുട്ടുകൊണ്ട് തഴുതിട്ട്
നിശബ്ദതകൊണ്ടോടു മേഞ്ഞ നിലവറ.
പകച്ചുപോയവൾ,സ്വപ്നാടനക്കാരി

ചുട്ടുപഴുത്തൂ ചൂണ്ടുവിരൽ കൈകേയിക്ക്
കലമ്പീ പൊൻനാണയങ്ങൾ മൺകുടുക്കയിൽ.
കണ്ണു ചുവന്നൂ ഗാത്രം വിറച്ചൂ
നേത്രജ്വാലയാൽ തീ പിടിച്ചൂ ശീലകൾക്ക്
നിഴലുകൾ അകന്നൂ മൌഢ്യം മാഞ്ഞൂ
പിടഞ്ഞുണർന്നൂ ചക്രവാകപ്പിട
എറിഞ്ഞുടച്ചവളാ മൺകുടുക്ക
പതിച്ചൂ നാണയങ്ങൾ
വിജയിതൻ പാദങ്ങളിൽ.

മന്ത്രങ്ങൾ പാതി മുറിഞ്ഞു നിശൂന്യമായി
ചകിതരായി കെട്ടുടഞ്ഞുപോയരണികൾ
ചിതറിപ്പോയീ കൊടിതോരണങ്ങൾ
ഒച്ചയടഞ്ഞു പോയീ നൂപുരധ്വനികൾക്ക്
വേപഥുവാലൊളിച്ചു താരകങ്ങൾ കടൽക്കറുപ്പിൽ
നടന്നുപോയി യുഗങ്ങൾ കാലൊച്ചയില്ലാതെ
പിളർന്നു പോയി സരയു ആഴങ്ങളിലേക്ക്
ഉണങ്ങിയ നിലം വിണ്ടു കിടന്നു
മറ്റൊരു സീതക്കായി.