Monday, October 11, 2010

ശാന്തിതീരം

ഇളംപല്ലവ മടിയിലുറങ്ങും
ചെമ്പകമൊട്ടെന്നപോലെ
അമ്മ തന്മാറിൽ മയങ്ങുക-
യാണാ പൈതൽ പനിച്ചൂടിൽ.
മലരു പൊരിയും ചട്ടി പോൽ
പൊള്ളുന്നുണ്ട് കുഞ്ഞിൻ നെറ്റിത്തടം.

ഇടിമിന്നൽ നീട്ടിയ ഇത്തിരി വെട്ടത്തിൽ
അവൾ നടന്നൂ എങ്ങോട്ടെന്നറിയാതെ
തെറിവാക്കുകൾ തെറിച്ചുരുണ്ടവൾക്കു
പിന്നാലെ തീയുണ്ടകൾ കണക്കെ.

ഓർത്തില്ലവൾ ജീവിതമിത്രമേൽ ചെങ്കനൽ വിരിച്ചതാകുമെന്ന്
വരില്ലൊരിക്കലുമെന്നു മൊഴിചൊല്ലി
കിനാക്കളൊക്കെ പറന്നു പോയി ദൂരെ ഇഴഞ്ഞു നീങ്ങീ ദിനങ്ങൾ
ഒച്ചിനേപ്പോലെ തണുത്തു തണുത്ത്.


ഒരു പിഞ്ചോമന പിറന്നു
മനസ്സിൽ നവതാളമായി.
ഉഷ്ണപ്രവാഹങ്ങൾ നിലച്ചു പോയെന്നും
തെളിനീരുറവകൾ കണ്ണുതുറന്നെന്നും
കിനാവു കണ്ടവൾ വെറുതെ

എങ്കിലും പതിവുകളൊന്നും തെറ്റിയില്ലയാൾക്ക്
വീടണഞ്ഞു കൂവലും വിളികളുമോടെ
ഉറങ്ങുകയാണാ പൈതൽ പനിച്ചൂടിൽ.
പാൽ‌പ്പതയൂറുമൊരു ചിരിയുണ്ട് ചുണ്ടിൽ
വിരുന്നു വരുന്നുണ്ടാവാം മാലാഖമാർ കിനാവിൽ.

കുഞ്ഞിനെ വലിച്ചെടുത്തയാൾ
പരിശോധിക്കയാണംഗോപാംഗം
കൊല്ലും ഞാനിതിനെ; നിന്നെയും

കുഞ്ഞിനെയുമെടുത്തോടുകയാണവൾ
ഏത് ദിക്കിലേക്കെന്നറിയാതെ
കനത്തു വരുന്നുണ്ട് ആകാശം
ഞെരിക്കുന്നുണ്ട് മഴത്തുള്ളികൾ.

കാണാം ദൂരെ പിറന്ന വീടിൻ പടിവാതിൽ
ഉണ്ടവിടെ മകളെയോർത്ത് തപിക്കുമൊരു
മാതാവ് കണ്ണീരോടെ പ്രാർത്ഥനയിൽ
കനം തൂങ്ങിയവൾക്ക് പാദങ്ങളിൽ
വെന്തുപോയി ഹൃദയം നെടുവീർപ്പിനാൽ.

മഴയൊഴിഞ്ഞു പോയെപ്പൊഴോ
നീട്ടിയിട്ടുണ്ട്, നിലാവൊരു തിരി.
ഇലഞ്ഞിപ്പൂവിൻ മദഗന്ധവും
പാലപ്പൂവിൻ എരിയും മണവും
പുല്ലാഞ്ഞിപ്പൂവിൻ മർമ്മരവും ഇലച്ചാർത്തുകൾ തളിക്കും പനിനീരും
ആനയിച്ചവളെ കൊട്ടും കുരവയുമില്ലാതെ


ഒരിളം കാറ്റ് ചുറ്റിത്തിരിഞ്ഞ-
വൾക്കു ചുറ്റും വാത്സല്യമോടെ
ബാല്യകാലസഖിയാണാ കൂട്ടുകാരി
കളിച്ചും കുളിച്ചുമൊരുമിച്ചു വളർന്നവർ.

കണ്ണീരൊപ്പി സഖി
നനഞ്ഞ കൈത്തലത്താൽ
കനിവോടെ ചേർത്തു പിടിച്ചൂ
തോളിൽ മധുരമൊരു കിനാവു പോലെ
ചേർത്തൂ ചേതസ്സിലേക്ക്
ഗാഢം പുണർന്ന്

അവളുറങ്ങി ശാന്തമായി
വേവലുകളേതുമില്ലാതെ.
തത്തിക്കളിക്കുന്നുണ്ടൊരു
ചെറുചിരി ചുണ്ടുകളിൽ
വിരുന്നു വരുന്നുണ്ടാവാം
കിനാവിൽ മാലാഖമാർ!

കേട്ടൂ ആറ്റിൻ തീരത്ത്
ഇരുട്ടിൻ ശാന്തിയെ ഭേദിച്ച്
കുഞ്ഞിൻ നിലവിളിയൊരു
പ്രാർത്ഥനാ ഗാനം പോലെ.

2 comments:

  1. rashtreeyathil uyarchayuntakatteyennu asamsikkunnu.bhashaye veruthe vidtukoote?

    ReplyDelete