Sunday, November 7, 2010

ശുഭയാത്ര

പുകയിഴ പടരും ചിമ്മിനിച്ചില്ലു പോലുള്ള
കിളിവാതിലിലൂടവൾ കണ്ടു
ഓടി മറയും ജനാലയ്ക്കരികെ
ചിരിച്ചു ചിരിച്ചൊരു പെൺകോടി.

മഞ്ഞളിച്ചു പോയല്ലോ സൂര്യനാചിരിയൊളിയിൽ പഞ്ചാരി മേളം മുഴക്കിയല്ലോ തിരകൾ മണ്ണിന്മാറിൽ
മുല്ലമാല കോർത്തെല്ലോ കുഞ്ഞോളങ്ങൾ നദിക്കരയിൽ
പൂത്തുമ്പിയായല്ലോ പ്യൂപ്പകളൊക്കെയും
മുത്തുകളായല്ലോ ചിപ്പികളൊക്കെയും
കുടപിടിച്ചു കൂട്ട് പോയല്ലോ ചോലമരങ്ങളും.

ആമോദച്ചിന്തുകളോടി മറഞ്ഞു പിന്നിലേക്ക്
കുരുതിക്കടലായൊഴുകി കുങ്കുമരേണുക്കൾ
വസ്ത്രമുരിഞ്ഞ് കിന്നരികളഴിച്ചു ഭൂമി,
നഗ്നമായി വാനവും.

പൂത്തുമ്പിയില്ല കിളിമൊഴികളില്ല
മരച്ചില്ലയില്ല ആരാമത്തിൽ
തിരകളൊഴിഞ്ഞ് കടലൊരു മരുപ്പറമ്പായി
മറഞ്ഞുപോയി മഴവില്ല്
മറഞ്ഞുപോയീ കിളിവാതിലും.

ഒരു പൂത്തുമ്പി യായവൾ
ചോലമരത്തണുപ്പിലേക്ക്
ആമോദച്ചിന്തുകൾ തേടി.

1 comment: