Sunday, January 8, 2012

എന്നോടങ്ങനെ പറയരുത്


സ്വേച്ഛാധിപതികളുടെ

കോട്ടകൊത്തളങ്ങൾക്കു

സ്വാതന്ത്ര്യം,ജനാധിപത്യമെന്നു

തലക്കുറി തൂക്കുന്നവരോട്...... *.

നക്ഷത്രങ്ങളുടെ നെഞ്ചിൽ

ഹൃദയരക്തം കൊണ്ട്

സിന്ദൂരം തൊടുന്നവരോടവന്റെ

പേരെഴുതിയൊട്ടിക്കാനാ

ചോരപശിമ ചോദിക്കരുത്. *

കൊടുങ്കാറ്റു കൊണ്ട് മുഖം തുടയ്ക്കുന്ന

കപ്പലിന്റെ കൊടിമരമാകാനായുന്ന കാലുകളോട് പറയരുതവന്റെ

കാ‍വൽ‌പ്പുരയുടെ കാവലാളാകണമെന്ന്. *

തൊടുത്തു വിട്ട ശരം കണക്കെ

പാഞ്ഞു പോകുന്ന കാട്ടുപക്ഷികളൊട് പറയരുതവനായി

ഉറക്കു പാട്ടു പാടണമെന്ന്. *

ദുർബ്ബലമെന്ന വിശേഷണത്താലോ

മയക്കുമാധുര്യത്തിന്റെ കൊതിപ്പിക്കലിലോ വാതിലുകളടക്കുമെന്നും

തിരശ്ശീലകൾ വലിച്ചിടുമെന്നും

പുറത്തെ ആരവങ്ങളെ മുറിച്ചു കളയുമെന്നും നിങ്ങൾ കരുതരുത്. *.

ചുവന്ന കമ്പളങ്ങൾ നിങ്ങൾ വിരിച്ചു

പൂക്കൾ കൊണ്ടു വീടുകൾ പണിതു

ശ്വാസം മുട്ടി ഞങ്ങൾ മരിച്ചില്ല.

വിശന്നു ഞങ്ങൾ വീണില്ല

എഴുന്നേറ്റു ഞങ്ങൾ പോയില്ല. . *.

വീഥിയിലും നിശീഥിനിയിലും

ജീവൻ തുടിക്കുന്നു.

പാടങ്ങളിൽ നനവു നിറയുന്നു.

ചേറിൽ പുളക്കുന്നു കാരിയും മുശിയും. *.

നെല്ലിൻ പൂമണം വിരിച്ചിട്ട

പനമ്പിൻ പായയിലിരുന്നു ഞങ്ങൾ പാടും

അവന്റെ മരണത്തെപ്പറ്റി

എവിടെവെച്ചെങ്കിലും സംഭവിക്കാവുന്ന

അവന്റെ മരണത്തെപ്പറ്റി

ശബ്ദിക്കുന്ന കാടുകളെപ്പറ്റി

ഉയർത്തെഴുന്നേൽക്കുന്ന ഋതുക്കളെപ്പറ്റി

വരാൻ പോകുന്ന ജൈത്രയാത്രയെപ്പറ്റി.

1 comment: