Saturday, February 5, 2011

പാഴ്വസ്തു


കതകിൽ വന്നു മുട്ടീ പകലോൻ
കിളിവാതിലിലുരുമ്മീ മന്ദമാരുതൻ
കടൽ ഫണമൊതുക്കിയൊളിച്ചു
കസവോളങ്ങളിൽ നേരെ നോക്കിടാതെ.
പുൽനാമ്പിലൂറും മഞ്ഞിൻ കണം
മാഞ്ഞു പോയി മണ്ണിലേക്ക് വേവലോടെ
തൊട്ടാവാടിയിലകൾ മിഴി പൂട്ടിയേതോ
രഹസ്യം പറയാനെന്ന വണ്ണം.

ശരം പോലെ പറന്നു പോയി
തേൻ കുരുവികളുരിയാടാതെ
നിന്നുപോയി നിശ്ചതനമായി
അശോകത്തളിര് വിളറിവിളർത്ത്
പാട്ടു നിർത്തി പൂങ്കുയിലൊളിച്ചു
മാന്തളിരിനിടയിൽ ഞൊടിയിടയിൽ
മണിസ്വനമായി കൊഞ്ചും തെളിനീരു
മടങ്ങിപ്പോയി ഉറവിൻ തണുപ്പിലേക്ക്.

നൃത്തലോലൻ ശ്യാമമേഘം ഓടി-
യൊളിച്ചൂ ക്രൂദ്ധൻ സൂര്യനു പിന്നിൽ
പാട്ടു മറന്ന വിഹ്വലൻ കരിവണ്ട്
മറഞ്ഞൂ പൂവിൻ തടവറയിൽ
നിറമേഴും ചാലിച്ചു വിലസിയ മഴവില്ല്
വാരിയണിഞ്ഞൂ ശുഭ്രമൊരു മേലുടുപ്പ്.

പെയ്യാനാഞ്ഞ മഴയെ എടുത്തു-
പോയി ചുഴലിക്കാറ്റു ദൂരേക്ക്.
ഉറക്കം നടിച്ചൂ മുളന്തണ്ട്
ഒരു സ്വനവും പുറത്തെടുക്കാതെ.

ആകാശമൊഴിഞ്ഞ ഭൂമി പോൽ
നിന്നു പോയി ഞാനൊരു പാഴ്വസ്തുവായി.

Sunday, November 7, 2010

ആരുമില്ലാത്തവർക്കു തുണ പുലി

കണ്ണാടി കറുത്തിരുന്നു
ചങ്ങാതിക്ക് കണ്ണില്ലായിരുന്നു
മേയാൻ വിട്ട പശുക്കൾ
മീൻ പിടിക്കാൻ കടലിൽ പോയി
മഴയത്ത് കടൽ നനയുകയായിരുന്നു
കയറിനില്ക്കാനൊരു മരത്തണലുമില്ല
തണുത്ത കടൽ കരയോടൊട്ടിനിന്നു
ആകാശത്താകെ ഇരുട്ട്
കുടയെടുക്കാൻ പോയ ചന്ദ്രനിതുവരെ മടങ്ങിയില്ല
പുല്ലാഞ്ഞിക്കാട്ടിലെ സർപ്പം
പൂപ്പാത്രത്തിലിരുന്നു കുരിശു വരച്ചു
ആറ്റിലെ വാളമീനൊക്കെ
ഇടവഴി കയറി വീട്ടിൽ വന്നു
വീട്ടിലെ കോഴിയെല്ലാം
ആറ്റിൻ തണുപ്പിൽ ചേക്കേറി
ഇന്നലെ ഞാൻ വന്നിരുന്നു
നിന്നെ കണ്ടിരുന്നു
ഇന്നു നീ വന്നില്ല
എന്നെ കണ്ടതുമില്ല
തീയില്ലാതെ പുകയില്ലെന്നത് പച്ചക്കള്ളം
പുകഞ്ഞുകൊണ്ടിരിക്കുന്നതൊന്നും കത്തില്ലൊരിക്കലും
മഴ നനയാനെനിക്കൊരു കൂട്ടുവേണം
കാട്ടിൽ പോയി ഒരു പുലിയെ പിടിച്ചാലോ
ആരോരുമില്ലാത്തവർക്ക് പുലി തന്നെ തുണ.

അമ്മ കത്തു വായിക്കുകയായിരുന്നു


ഒന്നൊന്നിനെ തൊട്ട് തൊട്ട്
അണിയണിയായി അരിച്ചു നീങ്ങും
ചോണനെറുമ്പു പോലുള്ളക്ഷരങ്ങൾ
മിന്നാമിന്നികളായ് ചിറകു വിടർത്തി

അമ്മ കത്ത് വായിക്കുകയായിരുന്നു

അവന്റെ കൈത്തലങ്ങൾ
കണ്ണീരാൽ പൊള്ളിയിരുന്നെന്നും
അവന്റെ നെഞ്ച് സങ്കടത്താൽ
കനത്തിരുന്നുവെന്നും അവൾ കണ്ടു.

കലങ്ങിയ കുളത്തിൽ തെന്നി മറയും
പരൽമീൻ കണക്കെ അവന്റെ
ചിരിക്കും മുഖവും നനവൂറും നയനങ്ങളും
വെയിലും മഴയും പോലെ
ഒരു വേവലായി പെയ്തിറങ്ങി
“എനിക്കിവിടെ സുഖമെന്ന” വിരാമത്തിൽ
കണ്ണിണ തടഞ്ഞു വീണനേരം
അവസാന ഉരുളച്ചോറ് തൊണ്ടയിൽ
കുരുങ്ങി പിടയുകയായിരുന്നവനെന്ന്
അപ്പോളവളറിഞ്ഞില്ല.

“ഞാൻ വരുമൊരു നാൾ കള്ളനെപ്പോലെ”
വാക്കുകൾ കണ്ണീരിൽ കനയ്ക്കുമ്പോൾ
വിപ്ളവം ജയിക്കട്ടെ എന്ന മുഴക്കം
ഭൂമിയുടെ മേലാപ്പ് ചീന്തിയെറിഞ്ഞതും
അപ്പോൾ അവളറിഞ്ഞില്ല.

“സസ്നേഹം വർക്കിച്ചൻ” എന്ന്
കത്ത് മാറോട് ചേർക്കുമ്പോൾ
പാഞ്ഞുപോകുകയായിരുന്നൊരു
വെടിയുണ്ടവന്റെ വാരിയെല്ലിലൂടെയെന്നും
അപ്പോൾ അവളറിഞ്ഞില്ല.

വിലാപ്പുറത്ത് കിനിയും ചോരയാലും
‘എന്റെ ദൈവമേ’ എന്ന ഗാഗുൽ-
ത്തായിൽ നിന്നുള്ള നിലവിളിയാലും
അവളുടെ മനസ്സു കനത്തു പുകഞ്ഞു

വേദപുസ്തകം പകുത്തവൾ വായിച്ചു
“ദ്രോഹികൾ ദ്രോഹം ചെയ്തിരിക്കുന്നു
ദ്രോഹികൾ മഹാദ്രോഹം ചെയ്തിരിക്കുന്നു
ഭൂമി മത്തനെപ്പോലെ ചാഞ്ചാടുന്നു
കാവൽമാടം പോലെ ആടുന്നു
അതിന്റെ അകൃത്യം അതിന്മേൽ ഭാരമായിരിക്കുന്നു.”

ശുഭയാത്ര

പുകയിഴ പടരും ചിമ്മിനിച്ചില്ലു പോലുള്ള
കിളിവാതിലിലൂടവൾ കണ്ടു
ഓടി മറയും ജനാലയ്ക്കരികെ
ചിരിച്ചു ചിരിച്ചൊരു പെൺകോടി.

മഞ്ഞളിച്ചു പോയല്ലോ സൂര്യനാചിരിയൊളിയിൽ പഞ്ചാരി മേളം മുഴക്കിയല്ലോ തിരകൾ മണ്ണിന്മാറിൽ
മുല്ലമാല കോർത്തെല്ലോ കുഞ്ഞോളങ്ങൾ നദിക്കരയിൽ
പൂത്തുമ്പിയായല്ലോ പ്യൂപ്പകളൊക്കെയും
മുത്തുകളായല്ലോ ചിപ്പികളൊക്കെയും
കുടപിടിച്ചു കൂട്ട് പോയല്ലോ ചോലമരങ്ങളും.

ആമോദച്ചിന്തുകളോടി മറഞ്ഞു പിന്നിലേക്ക്
കുരുതിക്കടലായൊഴുകി കുങ്കുമരേണുക്കൾ
വസ്ത്രമുരിഞ്ഞ് കിന്നരികളഴിച്ചു ഭൂമി,
നഗ്നമായി വാനവും.

പൂത്തുമ്പിയില്ല കിളിമൊഴികളില്ല
മരച്ചില്ലയില്ല ആരാമത്തിൽ
തിരകളൊഴിഞ്ഞ് കടലൊരു മരുപ്പറമ്പായി
മറഞ്ഞുപോയി മഴവില്ല്
മറഞ്ഞുപോയീ കിളിവാതിലും.

ഒരു പൂത്തുമ്പി യായവൾ
ചോലമരത്തണുപ്പിലേക്ക്
ആമോദച്ചിന്തുകൾ തേടി.

Monday, October 11, 2010

ശാന്തിതീരം

ഇളംപല്ലവ മടിയിലുറങ്ങും
ചെമ്പകമൊട്ടെന്നപോലെ
അമ്മ തന്മാറിൽ മയങ്ങുക-
യാണാ പൈതൽ പനിച്ചൂടിൽ.
മലരു പൊരിയും ചട്ടി പോൽ
പൊള്ളുന്നുണ്ട് കുഞ്ഞിൻ നെറ്റിത്തടം.

ഇടിമിന്നൽ നീട്ടിയ ഇത്തിരി വെട്ടത്തിൽ
അവൾ നടന്നൂ എങ്ങോട്ടെന്നറിയാതെ
തെറിവാക്കുകൾ തെറിച്ചുരുണ്ടവൾക്കു
പിന്നാലെ തീയുണ്ടകൾ കണക്കെ.

ഓർത്തില്ലവൾ ജീവിതമിത്രമേൽ ചെങ്കനൽ വിരിച്ചതാകുമെന്ന്
വരില്ലൊരിക്കലുമെന്നു മൊഴിചൊല്ലി
കിനാക്കളൊക്കെ പറന്നു പോയി ദൂരെ ഇഴഞ്ഞു നീങ്ങീ ദിനങ്ങൾ
ഒച്ചിനേപ്പോലെ തണുത്തു തണുത്ത്.


ഒരു പിഞ്ചോമന പിറന്നു
മനസ്സിൽ നവതാളമായി.
ഉഷ്ണപ്രവാഹങ്ങൾ നിലച്ചു പോയെന്നും
തെളിനീരുറവകൾ കണ്ണുതുറന്നെന്നും
കിനാവു കണ്ടവൾ വെറുതെ

എങ്കിലും പതിവുകളൊന്നും തെറ്റിയില്ലയാൾക്ക്
വീടണഞ്ഞു കൂവലും വിളികളുമോടെ
ഉറങ്ങുകയാണാ പൈതൽ പനിച്ചൂടിൽ.
പാൽ‌പ്പതയൂറുമൊരു ചിരിയുണ്ട് ചുണ്ടിൽ
വിരുന്നു വരുന്നുണ്ടാവാം മാലാഖമാർ കിനാവിൽ.

കുഞ്ഞിനെ വലിച്ചെടുത്തയാൾ
പരിശോധിക്കയാണംഗോപാംഗം
കൊല്ലും ഞാനിതിനെ; നിന്നെയും

കുഞ്ഞിനെയുമെടുത്തോടുകയാണവൾ
ഏത് ദിക്കിലേക്കെന്നറിയാതെ
കനത്തു വരുന്നുണ്ട് ആകാശം
ഞെരിക്കുന്നുണ്ട് മഴത്തുള്ളികൾ.

കാണാം ദൂരെ പിറന്ന വീടിൻ പടിവാതിൽ
ഉണ്ടവിടെ മകളെയോർത്ത് തപിക്കുമൊരു
മാതാവ് കണ്ണീരോടെ പ്രാർത്ഥനയിൽ
കനം തൂങ്ങിയവൾക്ക് പാദങ്ങളിൽ
വെന്തുപോയി ഹൃദയം നെടുവീർപ്പിനാൽ.

മഴയൊഴിഞ്ഞു പോയെപ്പൊഴോ
നീട്ടിയിട്ടുണ്ട്, നിലാവൊരു തിരി.
ഇലഞ്ഞിപ്പൂവിൻ മദഗന്ധവും
പാലപ്പൂവിൻ എരിയും മണവും
പുല്ലാഞ്ഞിപ്പൂവിൻ മർമ്മരവും ഇലച്ചാർത്തുകൾ തളിക്കും പനിനീരും
ആനയിച്ചവളെ കൊട്ടും കുരവയുമില്ലാതെ


ഒരിളം കാറ്റ് ചുറ്റിത്തിരിഞ്ഞ-
വൾക്കു ചുറ്റും വാത്സല്യമോടെ
ബാല്യകാലസഖിയാണാ കൂട്ടുകാരി
കളിച്ചും കുളിച്ചുമൊരുമിച്ചു വളർന്നവർ.

കണ്ണീരൊപ്പി സഖി
നനഞ്ഞ കൈത്തലത്താൽ
കനിവോടെ ചേർത്തു പിടിച്ചൂ
തോളിൽ മധുരമൊരു കിനാവു പോലെ
ചേർത്തൂ ചേതസ്സിലേക്ക്
ഗാഢം പുണർന്ന്

അവളുറങ്ങി ശാന്തമായി
വേവലുകളേതുമില്ലാതെ.
തത്തിക്കളിക്കുന്നുണ്ടൊരു
ചെറുചിരി ചുണ്ടുകളിൽ
വിരുന്നു വരുന്നുണ്ടാവാം
കിനാവിൽ മാലാഖമാർ!

കേട്ടൂ ആറ്റിൻ തീരത്ത്
ഇരുട്ടിൻ ശാന്തിയെ ഭേദിച്ച്
കുഞ്ഞിൻ നിലവിളിയൊരു
പ്രാർത്ഥനാ ഗാനം പോലെ.

Friday, October 1, 2010

അയോദ്ധ്യയിലെ അരയാൽ മരം


അയോദ്ധ്യയെന്നും സരയുവിലേക്കൊഴുകി-
യിറങ്ങുന്നൊരു കണ്ണീർക്കണം
പുത്രശോകത്തിൻ ഉമിത്തീയിലല്ലോ നീ പിറന്നത്
വിരഹവേവലാൽ നീരാവിയായല്ലോ നീ പലകുറിയും
അഹല്യതൻ ഗദ്ഗദം ആയിരത്താണ്ട് വറുതിയായതും
പിന്നെ പേമാരിയായതും നിന്നിലല്ലോ
മറ്റൊരു പെണ്ണിൻ കണ്ണീരിൽ നെഞ്ച് പൊള്ളി
പിളർന്നു പോയതും നീ തന്നെയല്ലോ.

ഒരു നാൾ ഒരു നിലാവിൽ
ഒരരയാൽ മരം ഇലനീട്ടി
സരയുവിൻ തീരത്ത് ചിതമോടെ
കാണെക്കാണെ വളർന്നു കണ്ണിനിമ്പമായ്
ഇലകൾ നീണ്ടു വേരുകൾ പടർന്നു
അതിരുകളിലേഴിലേക്കും ചന്തമോടെ.

നാടിന്നേതു കോണിൽ നിന്നും കാണാം
അയോദ്ധ്യക്ക് മകുടം പോലുള്ള അരയാലിനെ.
വേപഥുകളകന്നുപോയി അയോദ്ധ്യയിൽ
തിളങ്ങീ കണ്ണുകളാമോദത്തിൻ ചിരാതുകളാൽ
അയ്യനും വാവരും പോൽ കുഞ്ഞുങ്ങൾ
ഓടിക്കളിച്ചു അരയാൽത്തറയിൽ
ഉത്സവങ്ങൾ, ആഘോഷങ്ങൾ
ചന്തകൾ, പെൺകൊടകൾ...
അരങ്ങേറി ദിനവും അരയാൽത്തണലിൽ.
ചെങ്കോലിൻ താഡനങ്ങളെ
ചെറുത്തൂ തോളോടു തോൾ ചേർന്ന്.
പാലൂട്ടി മാമൂട്ടി തിരുവാടകൾ ചാർത്തി
തിരുവാഭരണങ്ങൾ ചേർത്ത്
ആരാധിച്ചു അരയാലിനെയെന്നാളു-
മേവരും ഏകമനമോടെ.

സരയു സ്വയമൊരു ചാപമായി
കാവലാളായി അരയാലിന്. മുത്തിനെ ചിപ്പിയെന്നപോൽ
ഹൃത്തിലേറ്റി അരയാലിനെ അയോദ്ധ്യ.

അന്ന് ആ പ്രഭാതം,
മറക്കില്ലൊരിക്കലുമയോദ്ധ്യ
കാടെരിഞ്ഞു വേനലിൻ വെറിയില്ലാതെ
പാതിവെന്ത മൃഗങ്ങൾ പാഞ്ഞുനടന്നു ഭ്രാന്തരായ്
ഓളങ്ങൾ കലഹിച്ചു സരയുവിനോട്
എന്തിനെന്ന് പറയാതെ.

അയോദ്ധ്യയന്ന് കണികണ്ടുണർന്നത്
ആൽമരത്തിൽ തൂങ്ങിയാടും
രാംചരൺ ദാസിനെയും ഷാ മൌലവിയെയും.*

മറഞ്ഞൂ സരയു തമസ്സിൻ ശൂന്യതയിൽ
മറഞ്ഞൂ കിളികൾ ഇരുളിൻ കാടകങ്ങളിൽ

ഒരു അരയാൽ വിത്തിലെന്നപോൽ
ചുരുങ്ങി അയോദ്ധ്യ ആൽത്തറയിൽ
ഊണുറക്കമില്ലാതെ കാവലായി അരയാലിന്.
എങ്കിലും ഒരുനാളൊരു രാവിൽ
മിഴിപൂട്ടിപ്പോയി അയോദ്ധ്യ
ഏതോ മായാപിഞ്ചിക തൊട്ടാലെന്ന പോലെ


ഇല്ല അരയാൽ . ഇല്ല ആൽത്തറ.
വേർട്ടുപോയി കൊരുത്ത കൈകൾ
പിളർന്നു പോയി ഒന്നായ ഹൃദയങ്ങൾ.

കടക്കണ്ണുകൾ ചുട്ടുപൊള്ളുന്നതും
ചൂണ്ടുവിരലിൽ അഗ്നി കടയുന്നതും
ഉറയിൽ ആയുധം മുന കൂർപ്പിക്കുന്നതും
അറിഞ്ഞു അയോദ്ധ്യ ചകിതയായ് .
ഒഴുകുകയാണപ്പൊഴും സരയു
കണ്ണീർക്കണം പോലെ തെളിഞ്ഞ്
കാണാം ഓടിത്തിമർക്കും
പൈതങ്ങൾ തൻ നിഴലുകൾ
വലുതായ് സരയുവിൻ തീരത്ത്
കളിക്കയാണവർ കൈകൾ കൊരുത്ത്
പണിയുകയാണവർ ചിറകൾ
ചേതസ്സിൽ നിന്ന് ചേതസ്സിലേക്ക്.

ഇല നീട്ടി ഒരു കുഞ്ഞരയാൽ മരം പിന്നെയും
സരയുവിൻ തീരത്ത് ചിതമോടെ.


* അയോദ്ധ്യയുടെ ജനകീയ ഐക്യത്തിനും സ്വാതന്ത്ര്യബോധത്തിനും നേതൃത്വം കൊടുത്ത രാംചരൺ ദാസിനെയും ഷാ മൌലവിയെയും 1888 മാർച്ച് 10ന് ബ്രിട്ടീഷുകാർ ഒരു ആൽമരത്തിൽ തൂക്കിലേറ്റി. പിന്നീട് ആ ആൽമരം അയോദ്ധ്യയുടെ ആരാധനാ കേന്ദ്രവും പ്രചോദനവുമായി മാറിയപ്പോൾ അവർ അത് വെട്ടി നശിപ്പിച്ചു.

Thursday, September 23, 2010

വിട (മേയ്16 ,, 2010 )


ശ്വാസ വേഗങ്ങളിൽ ത്രസിക്കുന്ന
ഓക്സിജൻ ട്യൂ ബ്
നെഞ്ചിൽ ലാവയായി ഉരുകുന്ന
വാക്കുകൾ
മാറിലെ ചൂടിൽ ബാഷ്പമായി
വിതുമ്പലുകൾ
മെല്ലെയാകുന്ന കിളിക്കൂട്ടിലെ
ചിറകടി ശബ്ദം
പാദങ്ങളിൽ ഇഴഞ്ഞു നടക്കുന്ന
തണുപ്പ്
ഇറുക്കിയടച്ച കൺകോണിൽ തുളുമ്പുന്ന
കണ്ണീർക്കണം
നോമ്പരപ്പെട്ടിറക്കുന്ന തീർത്ഥമി- റ്റിക്കുന്ന വിറയ്ക്കുന്ന വിരലുകൾ
ചീറിയടിക്കുന്ന കാലവാതം പോലെ
നെടുവീർപ്പുകൾ.

വറ്റി തീരുന്ന കുളം പോലെ
കടൽ വലിച്ചു കുടിച്ച നദി പോലെ
എണ്ണ കുടിച്ചു കെട്ടു പോയ നിലാത്തിരി പോലെ
അയഞ്ഞു പോകുന്ന കൈത്തലം

Wednesday, September 22, 2010

പഞ്ചായത്ത് പ്രസിഡണ്ട് ദോശ ചുടുമ്പോൾ

അരിയും ഉഴുന്നും
ഒന്നിന് മൂന്ന്
മറക്കണ്ട ഒരു നുള്ള് ഉലുവ
ഓർക്കണ്ട പഞ്ചായത്തുറോഡിനുള്ള
സിമിന്റു കൂട്ടിനനുപാതം.

കഴുകി കുതിർക്കണം
രണ്ടു നാഴികയെങ്കിലും
അരച്ചെടുക്കണം പാകത്തിന്.
പാകം വനിതാഘടകപദ്ധതിക്കു
സമാനമെന്നു ചിന്തിച്ചു പോകരുത്

അതികാലെ ഉപ്പ് ചേർത്തിളക്കി
വെയ്ക്കണം ദോശമാവ് അടച്ച്‌
കുടുംബശ്രിയും പഞ്ചായത്തും തമ്മിൽ
എന്തെന്ന വിചാരം വേണ്ട അശേഷം

ചൂടാകണം കല്ല്‌ നല്ലതു പോലെ
കോരിയൊഴിക്കണം മാവ് ചേലായി
പുത്തനച്ചി പുരപ്പുറം തുക്കുമെന്ന വൈസ് -
പ്രസിഡണ്ടിൻ മൊഴി ഡിലീറ്റു ചെയ്യണം മനസ്സിൽ.

തീ കുറച്ച്, വെന്തു വരുമ്പോൾ
ശ്രദ്ധയോടെ മറിച്ചിടണം
വേണ്ട എന്റെ മേൽ ഭരണമെന്ന
സെക്രട്ടറിയുടെ കണ്ണുരുട്ടൽ കാണണ്ട തീരെ.

കടുക് വറക്കുമ്പോൾ ഉള്ളി
നന്നായി മൂക്കണം സാമ്പാറിന്
കേൾക്കണ്ട പഞ്ചായത്തിൽ മാലിന്യക്കൂനെയെന്ന
വരാന്തയിലെ പത്രവാർത്ത ഒട്ടുമേ.

ദോശയിലപ്പിടി കല്ലെന്നും
സാമ്പാറിലപ്പിടി ഉപ്പെന്നും
ചാട്ടവാറുകൾ ചങ്കിൽ പതിയുമ്പോൾ
ഓർത്തു പോകരുത് ദിവാകരനെ
മുടിക്കുത്തിൽ പിടിച്ചതിനു സരോജിനി
കോടതി കയറ്റിയ ദിവാകരനെ.

Wednesday, September 8, 2010

നിറക്കൂട്ടിലിറ്റിയ ചുടുരക്തം*

ഇളംമഞ്ഞു പുതപ്പൊട്ടൊന്നു നീക്കി
തല നീട്ടി സൂര്യൻ തൂമുറ്റത്ത്
നനഞ്ഞു കൂമ്പിയ ചെമ്പരത്തിപ്പൂവിൽ
തേനുണ്ണാനെത്തി സൂചിമുഖിയും.

ചലിച്ചൂ ഭംഗിയില്‍ ബ്രഷും വിരലും
ദ്യുതിയിൽ ദ്രുത താളമായി.

ഒരു ഞൊടിയിട, മറഞ്ഞൂ സൂര്യൻ
മേഘനിഴലിൽ വിഷാദനായി
ശരം പോലെ പറന്നു പോയി
തിടുക്കത്തിൽ സൂചിമുഖിയും.
പതിച്ചൂ ക്യാന്‍വാസിൽ
രക്തമിറ്റുമൊരു കൈത്തലം
ഒരു ദാലിച്ചിത്രത്തിലെന്ന പോലെ.

പേടിയാൽ കണ്ണിറുക്കിയടച്ചു പോയെങ്കിലും
അകക്കണ്ണാലവൾ കണ്ടു
വാത്സല്യമോതും ഗുരുനാഥന്റെ കൈത്തലം.
തൂകിപ്പോയ നിറക്കൂട്ടന്നപൂർവ്വ
ചാരുത പടർന്നിട്ടുണ്ട് വിരലുകളിൽ
നിറചാർത്തുകൾ കടഞ്ഞ തഴമ്പ്
ഒരു നിസ്കാരമുദ്ര പോൽ
തെളിയുന്നുണ്ട് ചൂണ്ടുവിരലിൽ.

കേൾക്കാം വേട്ടനായ്ക്കളുടെ കുതിപ്പുകൾ
ശ്വാസവേഗങ്ങൾ, ആക്രോശങ്ങൾ
കേൾക്കാം ഒച്ചയടച്ചുപോയ മണിസ്വനം
മാറ്റൊലി കൊളളും നിലവിളി.

മോഹനിദ്രയിലുറങ്ങും സൂര്യനു നേരെ
ചൂണ്ടും ചൂണ്ടുവിരലതെനിക്കു വേണം
ജീവന്റെ തായ്‌വേരു നനയ്ക്കും ചോര
ചീന്തുമീ കൈത്തലവുമെനിക്കു വേണം

വരഞ്ഞൂ പെണ്മണി ക്യാൻവാസിൽ
ഭൂമി തൻ നെറുകയെ തൊട്ടനുഗ്രഹിക്കും
രക്തമിറ്റുമൊരു കൈത്തലം
ഉച്ചസൂര്യനെ നോക്കി പറക്കും
സൂചിമുഖിയെയും.
o


*മതഭ്രാന്തന്മാരുടെ ആക്രമണത്തിൽ കൈപ്പത്തി നഷ്ടപ്പെട്ട പോയ തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫ. ടി ജെ ജോസഫിന്.

Wednesday, August 11, 2010

നടാൻ മറന്ന വിത്തുകൾ

'പടിക്കെട്ടിന്നരികെ നടണമൊരു വേപ്പുമരം
കണ്ണിനിമ്പം ഹരിതശോഭനം പത്രങ്ങൾ തൻ
കയ്പിൽ മുങ്ങിനിവരും മണിത്തെന്നൽ
നിറയ്ക്കും ആയുരാരോഗ്യം വീട്ടിന്നുള്ളിൽ.

അവിടെ നിന്നോട്ടെ ആ ഏഴിലംപാല
ഒട്ടും നോവിച്ചു പോവല്ലേ അതിനെ
എരിയും മണംപിടിച്ച് സുന്ദരയക്ഷികൾ
വന്നോട്ടെ ഏഴുതിരിയിട്ട വിളക്കുപോലെ

വെയ്ക്കാം ഒരശോകം മുറ്റത്തിന്നിറമ്പിൽ
വേരിലും താര് വിരിയുമശോകം
തടിയും പൂത്തുലയും പൊന്നശോകം
സന്താനഭാഗ്യത്തിനുത്തമമെന്ന് പ്രമാണം

വ്രീളാവിവശയായ് വിളർത്ത് മണ്ണിനെപ്പുണർന്നും
വിണ്ണോട് കലഹിച്ച് അരുണിമയാർന്ന് മുഖം തിരിച്ചും
പവിഴപ്പട്ടുവിരിച്ച പോൽ വേണ-
മൊരു പവിഴമല്ലി ഒരരികിൽ.

കുങ്കുമകേസരങ്ങളാൽ മുറ്റമാകെ
അന്തിയിലാകാശമെന്ന പോൽ
ചായംപൂശും പനിനീർചാമ്പ-
യൊന്നു വേണം സുനിശ്ചിതം.

പൊൻവെയിലുലയൂതി ഉണർത്തിയെടുക്കും
കാഞ്ചന കുസുമഹാരങ്ങളാലലംകൃതം
ഒരു കൊന്നവേണം നടുമുറ്റത്ത്
കണ്ണുചിമ്മി കണികാണാനെന്നാളും.

തേനുണ്ണാൻ കിളികൾ പറന്നെത്തി
കൂടുകൂട്ടാൻ കാകനെത്തി
പിന്നാലെ ഉപ്പനും.

ആശിച്ചപോലൊരു സുന്ദരഗേഹം
തുറന്ന വരാന്ത
കൂട്ടുകൂടിയിരിക്കാൻ വേറിട്ടൊരിടം
ഇടുങ്ങിയതെങ്കിലും ഇമ്പമാർന്ന പടിപ്പുര.
മഴനാരും വെയിൽ നുറുങ്ങും
കയറിയുമിറങ്ങിയും ഒളിച്ചുകളിക്കും
ഒരു ചെറുജലാശയമുണ്ടു വീട്ടിന്നുള്ളിൽ.

ഒരു പർണശാല പോൽ ശാന്തം
ചാരുവാം ഒരു ശില്പം പോൽ മോഹനം
ഏവരും മൊഴിഞ്ഞു തെല്ലൊരസൂയയോടെ.

എങ്കിലുമൊഴിഞ്ഞു പോയില്ലൊരിക്കലും
കർക്കിടകത്തിലെ തോരാവാവുകൾ
അടഞ്ഞു കിടന്നൂ പടിപ്പുര തുറക്കാതെ
ഉയർന്നില്ല പൊട്ടിച്ചിരികൾ വരാന്തയിൽ
പടിയിറങ്ങിപ്പോയി ഓരോരുത്തരായി ഉരിയാടാതെ.

വേരുകളാൽ മണ്ണിനടിയിൽ തമ്മിൽ പുണർന്നും
ശിഖരങ്ങളാൽ ഒന്നൊന്നിന് തണലായും തണുപ്പായും
ഉയിർക്കേണ്ട വിത്തുകൾ കിടക്കുന്നുണ്ടവരുടെ കീശയിൽ
ഉണങ്ങിവരണ്ട് ചുക്കിച്ചുളിഞ്ഞ് മൌനികളായി.