Saturday, July 3, 2010

അയലത്തെ കുട്ടി


അവൻ ആരോടോ പരിഭവിച്ചു
ശബ്ദം ഉയർത്തി കലഹിച്ചു
വിളിക്കാത്ത ഫോണിന് കാതോർത്തു
ചോദിക്കാത്തതിനൊക്കെയും ഉത്തരം പറഞ്ഞു.
വീണു കിടന്ന തെങ്ങോലയ്ക്കടിയിലെ
പുല്ലുപോലെ അവൻ വിളർത്തിരുന്നു
ഓർക്കാപ്പുറത്തോടിയെത്തുന്ന മഴ പോലെയും
ഓർത്തോർത്തു പെയ്യുന്ന മഴ പോലെയും
ഒരു പ്രവാചകനെന്ന പോലെ അവൻ പറഞ്ഞുകൊണ്ടിരുന്നു.
പാതിരാകളെ പിളർന്ന നിലവിളികൾ
ഉറങ്ങാൻ കിടന്ന വീടുകളെ ചുഴലിക്കാറ്റായി കശക്കിയെറിഞ്ഞു.
ഒരുനാൾ, മഴയൊക്കെയും തോർന്നു പോയി
പ്രവചനങ്ങളൊക്കെയും നിലച്ചുപോയി
നിലവിളികളൊക്കെയും അലസിപ്പോയി.
കണ്ണാന്തളികൾ പൂത്ത കിണറ്റിൻ തണുപ്പിൽ
ഉത്തരങ്ങളില്ലാ ചോദ്യങ്ങൾക്ക് കാതോർത്ത്
അവൻ നിശ്ശബ്ദനായി.

No comments:

Post a Comment