Monday, July 26, 2010

വംഗമങ്ക


(ശാന്തിനികേതനിൽ നിന്ന് ഭോല്‍പൂരിലേക്കുള്ള യാത്രയ്ക്കിടെ കണ്ട ഒരു കാഴ്ച)
സ്വച്ഛസ്ഫടികമൊരു പാത്രം പോലെ
നിശ്ചലം നിശബ്ദമൊരു ജലാശയം.
വെള്ളിമേഘങ്ങൾ മുഖം നോക്കും
ജലാശയത്തിനതിരുകളിട്ടു
കരിമ്പനകൾ തൻ നിഴലുകൾ.

വിരലോരോന്നും ഓരോ മരമായി
വളർന്നു ഗംഭീരനായ് മദ്ധ്യവയസ്ക്കന്ന-
രയാൽ കാവലാളായി ജലാശയത്തിന്.
അരയാലില ചവച്ചും തമ്മിൽ ചൊറിഞ്ഞും
ചലപില പറഞ്ഞും
ചാടി മറിഞ്ഞു വാനരങ്ങൾ.

വെയിലുറയൂരും നട്ടുച്ചയിൽ
ചാലുകീറിയ വിയർപ്പു തുള്ളികൾ തുടച്ചും
ഒറ്റ വസനത്താൽ നാണം മറച്ചും
നടന്നു വരുന്നാൾ ഒരു സുന്ദരി തിടുക്കത്തിൽ.

യൌവനം വിട ചൊല്ലാൻ ശങ്കിക്കും ഗാത്രം
മങ്ങിയ കല്ലുകളാൽ മെനഞ്ഞ മൂക്കുത്തി
മെഴുക്ക് പുരളാൻ കൊതിക്കുന്ന മുടിക്കെട്ട്.
എങ്കിലും തിളങ്ങുന്നുണ്ട് മോഹനം ഒരു
ചിരി ആ ചുണ്ടുകളിൽ.
ഉണ്ട്, ചുമലിലൊരു മീൻ കോരും ഒറ്റാൽ.

അടുപ്പിൽ തിളയ്ക്കുന്നുണ്ടൊരുഴക്കു പച്ചരി
വേഗം മടങ്ങണം കിട്ടുന്ന മീനുമായി
കുഞ്ഞുങ്ങളെത്താറായല്ലോ
പൊരിയുന്ന വയറുമായി.
ഉച്ചമയക്കത്തിലമർന്നു കിടക്കും
കുഞ്ഞോളങ്ങളെ ഉണർത്തിടാതെ
മുട്ടറ്റം നീരിലിറങ്ങി ആ വംഗമങ്ക.
അരനാഴികനേരത്തിന്നിടയിൽ
കൂടെക്കരുതിയ മുളങ്കൂടയിൽ
മാനത്തുകണ്ണിപോൽ കുറച്ചു മീൻകുഞ്ഞുങ്ങൾ.
ചുണ്ടിലൊഴിയാത്ത തിളക്കവുമായി
കിട്ടിയ കൊറ്റിൽ മതിവന്ന്
നടന്നു നീങ്ങീ പെണ്ണാൾ
വാനരക്കൂട്ടങ്ങളെ വകഞ്ഞുമാറ്റി വരമ്പിലൂടെ.

1 comment: