Sunday, January 17, 2010

സ്നേഹത്തിന് എത്ര നിറമുണ്ട്?



മുപ്പത്താറ് കവിതകൾ


പൊഴിഞ്ഞു വീണോരരയാലിലയും
പെയ്തുപോയോരരുമക്കിനാവും

പൊടിഞ്ഞുവീണോരു വര്‍ണ്ണച്ചിറകുംഉടഞ്ഞുപോയോരു കുപ്പിവളയുംഊര്‍ന്നുപോയോരു കുന്നിക്കുരുവും
പെറുക്കിയെടുക്കട്ടെ ഞാൻ (1990)

സ്വപ്നം
ഹൃദയത്തിന്‍റെ ചൂടിൽ സ്വപ്നത്തിന്‍റെ വിത്തുമായി
നിദ്രയെ സുഭഗമാക്കാൻ
പ്രിയ സ്വപ്നങ്ങളെ വരിക.


വാതിലുകൾ
ആരാണീ വാതിലുകൾ തുറന്നത്
പുറത്തു നിന്നോ അകത്തു നിന്നോ
മുറിയുടെ ഇരുട്ടിലേക്കോ?
മുറ്റത്തെ വെളിച്ചത്തിലേക്കോ?

മണൽച്ചിറ

അടുത്തടുത്തു വരുന്ന പാദപതനങ്ങൾ
ഇത് വെറും മണൽച്ചിറ
തരികളൊന്നൊന്നായി ഊർന്നു പോകുന്നു
തിരഞ്ഞാലൊരു മുത്തുപോലും കിട്ടില്ലല്ലോ.

ചക്കരയുമ്മകൾ

ഈ വാള്‍ത്തലപ്പിൽ മധുരം കിനിയുന്നു
ചക്കരയുമ്മകൾ മുൾമുനകളാകുന്നു.

തിരച്ചിൽ

എവിടെ ഞാനെന്നെ തിരയേണ്ടു
ആ പകുതിയിലോ ഈ പകുതിയിലോ?

വപ്പറമ്പ്
ശവക്കുഴിയിൽ വീണുപോയ നക്ഷത്രങ്ങൾ
വർണങ്ങൾ കളവുപോയ പൂങ്കുലകൾ
കറുത്ത നാദങ്ങളുമായി കിളിക്കൂട്ടങ്ങൾ
പഴങ്ങളിൽ തൂങ്ങിയാടുന്ന വാവലുകൾ
നിലവിളികളുടെ നാറ്റം ചൂഴ്ന്നു നില്ക്കുന്ന ശവപ്പറമ്പ്.


എന്റെ ആകാശം
കൂടുകൾ പണിതുപണിതെൻ
വിരലുകൾ തേഞ്ഞിരിക്കുന്നു
പണിയാൻ മറന്ന വാതായനങ്ങൾ തേടി
ഒരൊറ്റ കുഞ്ഞിക്കിളി പോലും
എന്‍റെ ആകാശത്തു വന്നതുമില്ല.

ശ്വാസം മുട്ടി മരിക്കുന്നു
ഭീമാകാരങ്ങളായ കുഞ്ഞനെറുമ്പുകളെ
നിങ്ങളെന്നെ എങ്ങോട്ടാണ് കൊണ്ടു പോകുന്നത്
ഈ കയത്തിന്‍റെ സുഖശീതളനീലിമയിൽ
ഞാൻ ശ്വാസം മുട്ടി മരിക്കുന്നു .

ചിത്രങ്ങൾ
ഇന്നലെ ഞാൻ വരഞ്ഞ നീലവർണചിത്രങ്ങളത്രയും
ഇന്ന് ഊതവർണത്തിലായിരിക്കുന്നല്ലോ.
ഞാനെയ്ത അമ്പുകൾ

പെയ്തിറങ്ങാത്ത മിന്നൽ‌പ്പിണരുകൾ
ഉറഞ്ഞു തുള്ളുന്ന ഇടിനാദങ്ങൾ
ആർത്തിരമ്പുന്ന അലയാഴി
ചെവികൾ പൊത്തുക വയ്യല്ലോ
കണ്ണുകൾ ചിമ്മാൻ വയ്യല്ലോ
കണ്ണീരൊപ്പാൻ വയ്യല്ലോ
ഞാനെയ്ത അമ്പുകൾ എനിക്കു പണിത ശരശയ്യ.


ഭയം
ഈ മരത്തിന്‍റെ നിശ്ശബ്ദത
ഈ രാവിന്‍റ ഏകാന്തത
ഈ ആകാശത്തിന്‍റെ മൌനം
നിന്‍റെ മുഖത്തെ നിർവ്വികാരത
എന്നെ ഭയപ്പെടുത്തുന്നു.


നിലാവും സൂര്യനും
അടച്ചിട്ട ജനാലയ്ക്കപ്പുറം
നിലാവായി നിന്നൊരുനാളൊരുവൻ
തുറന്നിട്ട വാതായനത്തിൽ
സൂര്യനായി കത്തിപ്പടരുന്നില്ലൊരുവൻ .

കണ്ണുകൾ പൂട്ടട്ടെ ഞാൻ
നീലയുടെ സംഗീതവും
നിലാവിന്‍റെ പരിമളവും
എനിക്കു ചുറ്റും;
മൂർദ്ധാവിൽ വീണുടയുന്ന
മിഴിനീരമൃതുകൾ
ചുണ്ടിൽ മധുരിക്കുന്ന
ഉപ്പു നീരുറവകൾ
വിരലിലൊട്ടുന്ന
ചുവപ്പിന്‍റെ മാർദ്ദവം
ചില്ലു മറകളിൽ
കുത്തിത്തറയ്ക്കുന്ന
പ്രകാശകിരണങ്ങൾ
കണ്ണുകൾ പൂട്ടട്ടെ ഞാൻ.


കരിമ്പൂച്ച
ഇന്നുമാ കരിമ്പൂച്ച വന്നു
ശബ്ദങ്ങളെ ഉറക്കിക്കിടത്തിയവൻ വന്നു
ഈറൻ നിശ്വാസത്തിൽ നനഞ്ഞോരീ-
യുമ്മറപ്പടിയിലിരുന്നവൻ പുഞ്ചിരിച്ചു
ചുവപ്പിൽ വരഞ്ഞോരാച്ചിത്ര-
പടത്തൂണുകളുടെ മറവിലൂടവൻ കയറി വന്നു
പരിഹസിക്കുന്ന കണ്ണുകൾ
എന്‍റെ നേരെ അലറി വിളിച്ചു
വിറയ്ക്കുന്ന മീശരോമങ്ങൾ
എന്‍റെ കൈകാലുകളെ വരിഞ്ഞുമുറുക്കി
വിരല്‍ത്തുമ്പുകളിലിറ്റുന്ന ചോരത്തുള്ളികളും
പാദങ്ങളെ നനയ്ക്കുന്ന അമൃതിന്നുറവയും.

നമുക്കിറങ്ങാം
നോക്കൂ, കടൽ വല്ലാതെ ക്ഷോഭിച്ചിരിക്കുന്നു
നിന്‍റെ കാലടിപ്പാടുകളിൽ എങ്ങനെയാണ്
എന്‍റെ പാദങ്ങൾ ചേർത്തു വയ്ക്കുക
ശവങ്ങൾക്കു മീതെ നടന്നു നീങ്ങാനെനിക്കാവില്ല
നീ വരൂ, ഈ അഗാധ നീലിമയുടെ പടവുകൾ
ഒന്നൊന്നായി നമുക്കിറങ്ങാം.

ഇക്കിളി
ഏത് മച്ചറയുടെ ഇരുട്ടിൽ ഞാനൊളിക്കും
ഏത് മന്ത്രസ്വരമെനിക്കാശ്വാസമോതും
ഏത് തണുപ്പിൽ ഞാൻ മുഖമമർത്തും
ഞരമ്പുകളിൽ ത്രസിക്കുന്ന വേദന
ശ്വസിക്കാനാകാത്ത സൌരഭ്യം
വീശിയടിക്കുന്ന വേഗതയിൽ
മണൽത്തരികൾ ഊർന്നു പോകുന്ന ഇക്കിളി.

ശവംതീനി ഉറുമ്പുകൾ
എന്‍റെ നക്ഷത്രങ്ങൾ
നിന്നിൽ പൊലി ഞാൻ കാണുന്നു.
എന്‍റെ കുങ്കുമരേണുക്കൾ
നിന്‍റെ കണ്ണു ഇടറിവീഴുന്നതും ഞാനറിയുന്നു
എന്‍റെ മഞ്ഞച്ച പകലുകളിലേക്ക്
പാറിവീണ ചാരത്തുമ്പികൾക്ക്
കിനാക്കളുടെ കനലുകൾ നഷ്ടമായിരിക്കുന്നു
പെയ്തിറങ്ങുന്ന മഴവില്ലുകൾ
ഇടിവാളുകളായി മിന്നുന്നു
നീലാകാശം നിറയെ ശവംതീനി ഉറുമ്പുകൾ.

ഞാനെങ്ങോട്ടാണ് ?
ശവംനാറിപ്പൂന്തോപ്പിലൂടെ
കാക്കകൾ ചേക്കേറുന്ന
ഈ ഗോപുരവാതിലിലൂടെ
ഞാനെങ്ങോട്ടാണ് പോകുന്നത്?


മടക്കിത്തരിക
ഞാൻ ചിതറി വീണത് നിന്‍റെ ആഴങ്ങളിൽ
എന്നിലൊഴുകി നിറഞ്ഞത് നിന്നിലെ സ്നേഹം
ഈ ചില്ലുജാലകങ്ങളിൽ
എന്‍റെ വിരൽത്തുമ്പുകൾ മരവിപ്പാകുന്നു
നിന്‍റെ മിഴികളിൽ നനഞ്ഞലിയുന്ന
എന്നെ നീ മടക്കിത്തരിക.


ശൂന്യത
ഇടിഞ്ഞ ചുമരുകൾക്കിടയിലെ നിശ്ചലത
കടപുഴകിയ മരത്തിന്‍റെ വിമൂകത
പൊലിഞ്ഞു വീഴുന്ന താരത്തിന്‍റെ ദൈന്യത
പൊരുളുകളുടെ ശൂന്യമായ അറകൾ
നിശ്ശബ്ദ ഗർത്തങ്ങളുടെ ആഴങ്ങൾ
കരിമ്പാറക്കുന്നുകളുടെ നീളുന്ന നിഴലുകൾ
എന്നെ ഗ്രസിക്കുന്ന ശൂന്യത.

ബോധചർമ്മങ്ങൾ

കാലത്തിന്‍റെ ഇരുണ്ട താഴ്വരകളിൽ
എന്‍റെ ബോധചർമ്മങ്ങൾ
ഒന്നൊന്നായി കൊഴിഞ്ഞു വീഴുന്നു.

സൌരഭ്യം

ഇരുളിന്‍റെ കയം
ശബ്ദങ്ങളുടെ ഉറക്കറ
സ്പന്ദനങ്ങളുടെ സെമിത്തേരി
ശവംനാറിപ്പൂക്കളുടെ സൌരഭ്യം.

നാമെന്നൊരേകവചനം

പെരുവഴിയിൽ ഏതേതോ സന്ധികളിൽ എല്‍ല്ലാവരും...
നിഴലറ്റ വഴിയും ഊതനിറത്തിലുള്ള ആകാശവും പിന്നെയും
പ്രിയജനങ്ങളെ പൊറുക്കുക
ഏറ്റങ്ങളും ഇറക്കങ്ങളുമില്ലാതെ
വളവും തിരിവുമില്ലാതെ
പുൽക്കൊ ടിയും താരങ്ങളുമില്ലാതെ
ജന്മത്തിന്‍റെ അഭിശപ്തതയും പേറി
ഞാൻ, നീ സ്വാർത്ഥ മോഹങ്ങൾ
ഞാനോ നീയോ ഇനിയൊരാൾ?
നാമെന്നൊരേകവചനം
അവസാനമില്ലാത്ത ഗർത്തം.

സ്നേഹം

സന്ധ്യ ഇന്ന് സ്നേഹമാണ്
ആകാശത്ത് വർണകേളി
സ്നേഹത്തിന് എത്ര നിറമുണ്ട്?
സ്നേഹത്തിന്‍റെ ചില്ലകളിൽ നിറയെ പൂക്കൾ
സ്നേഹം മന്ത്രിക്കുന്ന വർണശലഭങ്ങൾ
സ്നേഹവുമായി മിന്നാമിനുങ്ങുകൾ
എന്‍റെ വാതായനവും ജനാലകളും
പ്രകാശത്താൽ നിറഞ്ഞിരിക്കുന്നു.

രാവ്

ഈ രാവിന് എന്‍റെ ഇന്ദ്രിയങ്ങൾ
ഈ രാവിന് പുതുമണ്ണിൻ നിറം
ഈ രാവിന് കാഞ്ഞിരപ്പൂവിൻ മണം
ഈ രാവിന് കടലിൻ ശബ്ദം.

എന്താണ് നീ എന്നോട് മന്ത്രിക്കുന്നത്?
ജീവിതത്തിന്‍റെ ഉണ്മയോ?
സാന്ത്വനത്തിന്‍റെ പുതപ്പുമായി നിദ്ര.
ചില്ലുകൂടുകൾ

രക്തം പുരണ്ട ഈ വർണത്തൂവലുകൾ
നമുക്ക് കഴുകിയുണക്കാം
അവ ചില്ലുകൂടുകൾക്കൊരലങ്കാരമാകും.

കോണി

ഏതോ ആമ്പൽ പൊയ്കയിൽ
ചത്തുമലച്ച മനസ്സുമായി
ഞാൻ കയറിക്കൊണ്ടിരുന്നു
ഒരുകീറാകാശം പോലുമില്ലാത്ത തടവറയും
മുട്ടിനിടയിൽ തിരുകിയ ശിരസ്സുമായി
ഞാനിറങ്ങിക്കൊണ്ടിരുന്നു
ശ്മശാനപുഷ്പങ്ങളുടെ മണവുമായി
ഞാൻ കയറിക്കൊണ്ടിരുന്നു
ചാരത്തിൽ പൊതിഞ്ഞ കാലുകളുമായി
ഞാൻ ഇറങ്ങിക്കൊണ്ടിരുന്നു
വാതിലുകളൊന്നും തുറന്നില്ല
ജനാലകളൊന്നും പ്രകാശിച്ചില്ല
വളഞ്ഞു തിരിഞ്ഞ കോണി
കയറിക്കൊണ്ടിരുന്നു
വളഞ്ഞു തിരിഞ്ഞ കോണി
ഇറങ്ങിക്കൊണ്ടിരുന്നു.

തിരിഞ്ഞു നടക്കുക

ഈ തെളിനീരിലേക്കുറ്റു നോക്കുക
എന്‍റെ കുനിഞ്ഞ മുഖം നിനക്കു കാണാം
കുറച്ചുകൂടി അടുത്തേക്ക്
കുഴിഞ്ഞ കണ്ണുകളും വിണ്ടുകീറിയ ചുണ്ടുകളും
അല്പം കൂടി നീങ്ങി നില്ക്കുക
കാണുന്നില്ലേ, ചോരയിറ്റുന്നൊരു കുരിശും മുൾമുടിയും
കുറച്ചുകൂടി....
ഇല്ല വീഴില്ല
ദാ ആ മരത്തിൽ പിടിച്ചുകൊള്ളു
കലങ്ങിമറിയുന്നൊരു കടൽ
നിറയെ കബന്ധങ്ങൾ
എന്തേ കണ്ണുകൾ ചുവക്കുന്നത്?
ഒരൊറ്റ നോക്കു കൂടി
തവിട്ടു പൂക്കൾ നിറഞ്ഞൊരു താഴ്വര
മതി ഇനി തിരിഞ്ഞു നടന്നു കൊള്ളുക.


വിറക്കുന്ന നക്ഷത്രം
കള്ളനെപ്പോലെ അവൻ വന്നു.
താക്കോൽ പഴുതിലൂടെയാണവൻ കടന്നു വന്നത്
അവന്‍റെ രൂപം മിന്നലിനൊത്തതും
പുടവ ഹിമം പോലെ വെളുതതതുമായിരുന്നു
എന്‍റെ മുറിവുകളിൽ ഉപ്പു നിറഞ്ഞു
നീറി വിടർന്ന വസന്തത്തിൽ
കാലം നിശ്ചലമായി
പടിഞ്ഞാട്ട് ചാഞ്ഞ സൂര്യൻ
തിരിഞ്ഞു നിന്നു
പൂപ്പാത്രത്തിലെ വരണ്ട ചില്ലയിൽ
വണ്ടുകൾ മൂളിപ്പറന്നു
ജനാലകളിൽ നിലാവ് പരന്നൊഴുകി
മിന്നൽ‌പ്പിണരുകൾ വിടരുന്ന നീട്ടിയ വിരലുകൾ

ഞാൻ അമ്മയായിരുന്നു
കന്യകയും
ഞാൻ വിവാഹിതയായിരുന്നു
അവിവാഹിതയും

പൊടുന്നനെ ഭൂമി കുലുങ്ങി
സൂര്യൻ ഇരുണ്ടു
ഇടിവാളുകൾ ചീറിപ്പാഞ്ഞു
തിരശ്ശീലകൾ മേൽതൊട്ട് അടിവരെ ചീന്തപ്പെട്ടു

വരണ്ട ചില്ല ബാക്കിയായി
ആകാശത്തിൽ വിറയ്ക്കുന്ന ചിത്തിര നക്ഷത്രവും.

കടലുറങ്ങുകയാണ്

ഉടഞ്ഞ ശംഖ് കടലിലെറിയുക
അതിന്‍റെ തുടിയ്ക്കുന്ന ഹൃദയം കാണാതിരിക്കാം
പുളിച്ച് തഉളുമ്പുന്ന മാവ് ദൂരത്ത് കളയുക
അതിലെ സ്വർഗത്തിന്‍ സ്വപ്നം മറന്ന് കളയാം
കരിഞ്ഞുണങ്ങിയ പിച്ചകമൊട്ടുകളെറിഞ്ഞ് കളയുക
അവയിലുറങ്ങുന്ന കിനാക്കളെ ഉണർത്താതിരിക്കാം
മുളച്ചു വരുന്ന കടുമണി പിഴുതെടുക്കുക
വേരുകളിറ്റുന്ന കണ്ണീരുപ്പുകളെ കണ്ടില്ലെന്ന് നടിക്കാം.

കടലുറങ്ങുകയാണ്
ഉറക്കഗുളികകൾ വിഴുങ്ങി
കടലുറങ്ങുകയാണ്.

നാണം കെട്ട നിലാവ്
അക്ഷരസ്വപ്നങ്ങള്‍ക്കുമേൽ
ഒരു ഭ്രാന്തനാന ഓടിക്കയറി
ആനച്ചെവി തിരമാലകളായെന്നെ പൊതിഞ്ഞു

പൊടി പുരണ്ട കിനാവിൽ
ഉറങ്ങിക്കിടന്ന കുഞ്ഞുമോനുമേൽ
മരക്കൊമ്പുകളൊടിഞ്ഞു വീണു
പേടിച്ചരണ്ട ഒരു രാവിൽ
എന്‍റെ സ്ഫടികപ്പാത്രത്തിൽ
ഒരു കൂറ്റനാമ പുഞ്ചിരിച്ചു
നാണംകെട്ടൊരു നിലാവിൽ
വസ്ത്രങ്ങളെത്ര മാറിയുടുത്തിട്ടും
നഗ്നത മറയ്ക്കാനെനിക്കായില്ല.

പഥികൻ

ഉച്ച സൂര്യന്‍റെ കൊടും ചൂടിൽ
ഒരു കീറുമേഘം പോലെ
അവൾ ഒതുക്കുകളിറങ്ങി
വീടറിഞ്ഞില്ല
ഗ്രാമമുണര്‍ന്നില്ല.

പൊട്ടിപ്പൊളിഞ്ഞ അമ്പലം
ആല്‍മരത്തിൽ കാക്കകളുടെ കലപില
മാറാലകളിൽ തൂങ്ങിയാടുന്ന ചിലന്തികൾ
ഉറയൂരുന്ന ശീല്‍ക്കാരങ്ങൾ

ഉത്സവത്തിന്‍റെ സ്വപ്നവും പേറി അവളിരുന്നു.

പഥികൻ പറഞ്ഞു
കാലിലെ തഴമ്പുകളുടെ കഥ
കൈയിലെ തിണർപ്പുകളുടെ കഥ
നക്ഷത്രതിളക്കത്തിന്‍റെ കഥ.

പുടവത്തുമ്പിൽ-
ഉമിനീര് വീഴ്ത്തിയ
കറകളുമായവൾ ഉണർന്നു.

തൊട്ടാവാടി മുള്ളുകൾ

പാൽ തിളച്ച് തൂകി എന്‍റെ
പ്രഭാതങ്ങൾ കെട്ടു പോകുന്നു
ചിത്രങ്ങള്‍ തൂക്കുമ്പോഴെല്ലാം
നഖത്തിൽ ചുറ്റിക ആഞ്ഞു പതിയുന്നു
അടയ്ക്കാനായുമ്പോഴെല്ലാം
വാതിലിനിടയിൽ വിരലുകൾ ചതഞ്ഞരയുന്നു
പുൽനാമ്പുകളുടെ നിശ്വാസങ്ങളെ പുണരുമ്പോഴെല്ലാം
കാൽവെള്ളകളിൽ തൊട്ടാവാടിമുള്ളുകൾ ആർത്തുചിരിക്കുകയായിരുന്നു.

എനിക്കിനി ഉറങ്ങാം

ഇന്ന് തിളയ്ക്കുന്ന സാമ്പാറിൽ അരിഞ്ഞിട്ടത്
മകന്‍റെ കൊച്ചുകിനാക്കളായിരുന്നു
ചീനച്ചട്ടിയിൽ വറുത്തുകോരിയത്
അമ്മയുടെ സ്നേഹമായിരുന്നു
ഉപ്പു പുരട്ടിയുണക്കാൻ വച്ചത്
സുഹൃതതയച്ചു തന്ന അലിവുകളായിരുന്നു.

നിസ്സംഗതയുടെ ശാന്തതയിൽ വീട് കറുപ്പ് പുതയ്ക്കുന്നു
മോഹങ്ങളുടെ ഉണർവ്വിനുമേൽ
പുതപ്പു വലിച്ചിട്ട് എനിക്കിനി ഉറങ്ങാം.

അഭയം
ഈ പൊയ്ക്കാലുകളിൽ നിന്നെനിക്ക് രക്ഷ നേടണം
സ്വർഗ വും നരകവും എന്നെ പീഡിപ്പിക്കുന്നു
കാൽക്കീഴിൽ മണ്ണ് ചുട്ടു പൊള്ളുന്നു
ശബ്ദങ്ങളുടെ സമുദ്രം എനിക്കു ചുറ്റും
എവിടെയാണഭയം?
എന്തിൽനിന്നാണഭയം?

അവൾ അറിഞ്ഞു
നക്ഷത്രങ്ങൾ കൊരുത്ത വെള്ളി നൂലുകളിൽ
ഇറങ്ങി വന്ന മഴ അവൾക്ക് മേൽ
അരുമയോടെ പെയ്തുകൊണ്ടിരുന്നു
മൂര്‍ദ്ധാവിൽ സാന്ത്വനമായി
നാഡീബന്ധങ്ങളിലലിവായി
ചുണ്ടുകളിൽ ചുംബനമായി
കാതുകളിൽ പ്രിയ മന്ത്രണമായി
സ്നേഹനാമ്പുകളായി മഴ
അവളെ വരിഞ്ഞുമുറുക്കി
അവൾക്കു ചുറ്റും മഴ തിമർത്തു
അവൾക്കു ചുറ്റും മഴ ചാലുകൾ കീറി
കൈകളിൽ മേഘങ്ങൾ കൂട്ടിയുരസി
പാദങ്ങളിൽ ഇടി മുഴങ്ങി
മുടിയിഴകളിൽ മിന്നലുകൾ പിണഞ്ഞു
കരിയിലകൾ തനിക്കുമേലടിയുന്നത്
അവളറിഞ്ഞു
ഉറുമ്പിൻ കൂട്ടങ്ങൾ തനിക്കുമേൽ ചേക്കേറുന്നത്
അവളറിഞ്ഞു
കുട്ടന്‍റെ കടലാസ് വഞ്ചികൾ
പിഞ്ഞിപ്പോകുന്നതവൾ കണ്ടു
തോഴൻ പണിത കൊട്ടാരങ്ങൾ
നനഞ്ഞലിയുന്നതവൾ കണ്ടു
വേലിക്കെട്ടുകൾ കടന്ന് അവൾ
ഒഴുകാൻ തുടങ്ങിയിരുന്നു
എങ്ങോട്ടെന്നില്ലാതെ
ഒഴുകാൻ തുടങ്ങിയിരുന്നു.

1 comment: