Sunday, January 17, 2010

ജീവിതം, മരണവും


ഇരുമ്പ് ഇരുമ്പിനോട് സ്വകാര്യം പറയുന്ന കാർക്കശ്യം
നിർത്താതെ നിലയ്ക്കാതെ പാളം തെറ്റാത്ത ഓട്ടം
വിറച്ച് വിറങ്ങലിച്ച് ഞാൻ നടന്നു കൊണ്ടേയിരുന്നു
അട്ടിയിട്ട ചരക്കുകൾ
ആളിറങ്ങാനോ കയറാനോ ഇല്ല
താവളങ്ങളില്ല
പച്ച വെളിച്ചമോ ചുവന്ന വെളിച്ചമോ ഇല്ല.
വണ്ടിയിലിരുട്ടത്ത് ഞാൻ തനിച്ച്
വിണ്ടലം പൊള്ളിക്കുന്ന ചൂളം വിളി
ശ്വാസനാളത്തെ എരിയിക്കുന്ന നീറ്റൽ
വിരൽ നഖം കരളുന്ന എലികൾ
മുടിയിൽ തൊട്ടുപറക്കുന്ന വാവലുകൾ
സ്പർശിക്കുന്നത് ചുട്ടുപഴുത്ത ലോഹം
ഊർന്നു പോകുന്ന ചെറുവിരൽത്തുമ്പ്
അകന്നു പോകുന്ന സാന്ത്വനം
കാതിലലസിപ്പോകുന്ന ശബ്ദം
നീന്തിക്കയറിയ കണ്ണീർപ്പാടം -
പിന്നിലെവിടെയോ മരുഭൂമിയായി.
ഒരു മരത്തണൽ നീളവും
ഒരു മരീചിക നിഴലും കണ്ണിലില്ല
കറുത്ത വണ്ടി കറുപ്പിലേക്ക് കുതിക്കുന്നു
അലറിപ്പാഞ്ഞ് കൂകിവിളിച്ച്
വണ്ടി ഓടിക്കൊണ്ടേയിരുന്നു.

ഒരു താരകവും വിറച്ചില്ല
ഒരു കൊള്ളിമീനും കാൽതെറ്റിപ്പതിച്ചതുമില്ല.

2 comments: