Monday, January 18, 2010

പ്രണയത്തെ മോഷ്ടിക്കുന്നതിങ്ങനെ

പെരുകി വരുന്നോരു മഴയിറമ്പത്ത്
നനഞ്ഞ വിരലുകൾ തൊട്ടവൻ പറഞ്ഞു
ഈ വിരലുകളെനിക്ക്
വിരലുകളുപേക്ഷിച്ച കൈകളുമായി
അവൾ കാത്തുകാത്തിരുന്നു.
വസന്തവായുവിലെ രോഗാണുക്കളെക്കുറിച്ച്
തർക്കിച്ചു കലഹിച്ചോരു ദിവസം
അവന്‍റെ ചുണ്ടുകളിലവളുടെ ചുണ്ടുകൾ
പടിയിറങ്ങിപ്പോകുന്നതു കണ്ടവൾ ചിരിച്ചു
പൊള്ളിത്തിമർത്തൊരു വേനൽ രാവിൽ
തിളച്ചു തുളുമ്പുന്ന ഇടതു മുലയിൽ
ചുണ്ടമർത്തിയവൻ പറഞ്ഞു
ഇതിങ്ങ് തന്നേക്കൂ
മുലയഴിഞ്ഞു പോകുന്നത്
അവൾ കണ്ടിരുന്നു
പാലപ്പൂവിന്നെരുവിൽ മൂക്കു വിടർത്തി
അവനൊരു നാൾ
ഒളിക്കാൻ ഗർഭപാത്രം ചോദിച്ചു.
കരഞ്ഞും ചിരിച്ചും ജീവൻ താളം പിടിച്ച
അറ ഉറയൂരിപ്പോകുനനതവൾ കണ്ടു
ഒരിക്കലൊരു കുറിമാനത്തിലവൻ കുറിച്ചു
നീയെനിക്കു സ്വന്തം
ശരീരത്തിടമ്പുകളൊന്നൊന്നായി
അവനൊപ്പം നടന്നകലുന്നതവൾ കണ്ടു
അവൾ കാത്തുകാത്തിരുന്നു.

സ്നേഹപരിഭവങ്ങൾക്കായൊരു
നൊവേന ചൊല്ലിക്കാനവൻ പറഞ്ഞു
നിലവിളികൾക്കായി വേദപുസ്തകം
വായിക്കാനവൻ പറഞ്ഞു
അങ്കലാപ്പുൾക്കായി മൂലധനം
വായിക്കാനവൻ പറഞ്ഞു
ആർത്തനാദങ്ങൾക്ക് വിശപ്പിനായി
വല്ലതും കൊടുക്കാനവൻ പറഞ്ഞു
പേടിപ്പിരാന്തുകൾക്ക് എണ്ണതേച്ചു
കുളിച്ചുറങ്ങാനവൻ പറഞ്ഞു.

No comments:

Post a Comment