Thursday, January 21, 2010

അന്തിവെയിൽ

ഖബറുകളൊക്കെയും തുറക്കപ്പെട്ടു
തിരശ്ശീലകളൊക്കെയും ചീന്തിയെറിയപ്പെട്ടു
മൂന്നാം നാൾ ഉയർത്തവനായി അവൻ പ്രണയിച്ചു.
പ്രണയം ആർത്തിയുടേതാണ്
പാദങ്ങൾ തലോടി മുത്തമിട്ട്
നെഞ്ചേറ്റി ലാളിച്ച്
സാഹസച്ചെപ്പുകളൊന്നൊന്നായി തുറന്ന്
നിന്‍റേതു മാത്രമെന്നുരുവിട്ട്
കാൽനഖം തൊട്ട് മുടിയിഴ വരെ
തൈലത്താൽ അഭിഷേകം ചെയ്ത്
സ്വർണവലകൾ കൊണ്ട് ഊഞ്ഞാൽ തീർത്ത്
സ്വർഗങ്ങളിൽ ഗേഹങ്ങൾ പണിത്
പ്രണയനങ്കൂരമായി അവൻ പ്രണയിച്ചു.
പ്രണയം മാന്ത്രിക ഊഞ്ഞാലാണ്
ആടിക്കൊണ്ടേ ഇരുന്നാൽ
ആകാശങ്ങളിൽ പറന്നേ നടക്കാം.
പ്രണയം ഒരു കോരിക ആണ്
ശൂന്യതയില്‍ നിന്ന് ശൂന്യതയി- ലേക്കത് കോരി നിറയ്ക്കും.
പ്രണയം ഒരു മഴവില്ലാണ്
നീർത്തുള്ളികളുള്ളപ്പോഴു- ണ്ടാകുന്ന പ്രതിഭാസം.
പ്രണയം പഞ്ഞിമേഘത്തി- ലൂടെയുള്ള നടത്തയാണ്
അപ്പുപ്പൻ താടിയായാൽ നൃത്തമാടാം.
പ്രണയം തൊട്ടാവാടി ഇലയിലെ വിസ്മയമാണ്
പുഴുവായി ചരിച്ചാൽ വിടർന്നു വിലസിടാം.

പ്രിയൻ പരമകാരുണികൻ
പ്രണയത്താൽ കണ്ണു നിറയുന്നവൻ
പ്രേമത്താൽ ദാഹം പെരുകുന്നവൻ
അരംവച്ച നാവു ചുഴറ്റുന്നു
തലയിൽ കൊമ്പ് മുളയ്ക്കുന്നു
കയ്യിൽ വാളുകൾ മിന്നുന്നു
കാലുകളഗ്നിത്തൂണുകളാകുന്നു
മാതൃത്വത്തിൻ മഹത്വഗാഥകളായി
തീ തുപ്പുന്നു അവൻ
പാതിവ്രത്യത്തിൻ സ്തുതി ഗീതികളാൽ
കൊടുങ്കാറ്റു വിതയ്ക്കുന്നു അവൻ.
ഖബറുകളൊക്കെയും പൂട്ടപ്പെട്ടു
തിരശ്ശീലകളൊക്കെയും മൂടപ്പെട്ടു
നാലാം നാൾ സ്വർഗാരോഹണത്താൽ ധന്യനായി അവൻ.


2 comments:

  1. Pranayam pradhana kathapathramanallo?

    ReplyDelete
  2. ella rachanakalum nallathu.kallukadiyayathu achaspatikam enna vakkanu.nalla jeevitha nireekshanangal.

    ReplyDelete